തൃശ്ശൂർ: കേരള വർമ്മ കോളേജിൽ താത്കാലിക അദ്ധ്യാപക തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിൽ ഒപ്പുവയ്ക്കാതെ വകുപ്പു മേധാവി. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്ക് നടന്ന അഭിമുഖത്തിന് ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികയിലാണ് കഴിഞ്ഞ ആറ് മാസമായി വകുപ്പ് മേധാവി ഒപ്പുവയ്ക്കാത്തത്. സംഭവത്തിൽ ഇന്റർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടായ അദ്ധ്യാപിക ചാൻസലറായ ഗവർണർക്കും വൈസ് ചാൻസലർക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
റാങ്ക് പട്ടികയിൽ മുൻ എസ്എഫ്ഐക്കാരനായ പ്രവർത്തകന് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതാണ് പട്ടിക ഇത്രയും നാൾ പിടിച്ചുവയ്ക്കാൻ കാരണം എന്നാണ് പരാതിയിൽ പറയുന്നത്. റാങ്ക് പട്ടികയിൽ എസ്എഫ്ഐക്കാരന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഭിമുഖത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ അദ്ധ്യാപിക ചൂണ്ടിക്കാട്ടുന്നു.
മാസങ്ങളോളം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് അദ്ധ്യാപിക കോളേജ് പ്രിൻസിപ്പാളിനോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാൽ അദ്ധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങൾ ചോദിച്ചെന്ന് ആയിരുന്നു പ്രിൻസിപ്പാൾ പറഞ്ഞത്. ഇതോടെയാണ് പരാതി നൽകിയത്. അഭിമുഖത്തിന്റെ വിശദാംശങ്ങളും പരാതിയ്ക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 28 നായിരുന്നു അഭിമുഖം. അഭിമുഖത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകനോട് വകുപ്പ് മേധാവി ഒരു ചോദ്യം പോലും ചോദിച്ചില്ലെന്ന് അദ്ധ്യാപിക പറയുന്നു. ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ തന്നെ രണ്ടാം റാങ്ക്കാരന് പരമാവധി മാർക്ക് നൽകി. തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ കഴിഞ്ഞില്ല. റാങ്ക് പട്ടിക തയ്യാറാക്കിയ ശേഷം രണ്ടാം റാങ്ക്കാരനെ നിയമിക്കാൻ വകുപ്പ് മേധാവി സമ്മർദ്ദം ചെലുത്തി എന്നാൽ വഴങ്ങിയില്ല. ഇതോടെയാണ് റാങ്ക് പട്ടികയിൽ ഒപ്പുവയ്ക്കാതിരുന്നത് എന്നും അദ്ധ്യാപിക പറയുന്നു.
Comments