പത്തനംതിട്ട: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ അയ്യപ്പ ഭക്ത സംഘത്തിന്റെ വാഹനം ആണ് അപകടത്തിൽപ്പെട്ടത്. ളാഹയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ പെരുനാട് താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 10 പേർ ബസിനടിയിൽ കുടുങ്ങിയിരുന്നു. ഇതിൽ ഏഴ് പേരെ നാട്ടുകാരുടെ രക്ഷാ പ്രവർത്തനത്തിൽ പുറത്ത് എത്തിച്ചു. മൂന്ന് പേരെ കൂടി ഇനി രക്ഷിക്കാനുണ്ട്. ഇവർ മൂന്ന് പേരും ബസിന് അടിയിലാണ്. ബസ് നീക്കി മാത്രമേ ഇവരെ പുറത്തെടുക്കാൻ കഴിയൂ.
40 ഓളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 18 പേരിൽ 15 പേരാണ് പെരുനാട് താലൂക്ക് ആശുപത്രിയിൽ ഉള്ളത്. കുട്ടിയുൾപ്പെടെ മൂന്ന് പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ളാഹയിലെ വളവ് തിരിയുമ്പോൾ ആയിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. വളയുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
Comments