തിരുവനന്തപുരം : കോർപറേഷനിലെ കത്ത് വിവാദത്തിൽ ജില്ലയിലെ സിപിഎമ്മിനുള്ളിൽ കലഹം രൂക്ഷം. കത്ത് പുറത്ത് വിട്ടവരെ പാർട്ടി സംരക്ഷിക്കുന്നതായാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജില്ല സെക്രട്ടറിയേറ്റ് കൂടി അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ നടപടി ഇല്ലെന്നതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കത്ത് പുറത്ത് വിട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുകയാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.
മേയറുടെ കത്തിന് പിന്നാലെ ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തു വിട്ടതും പാർട്ടിയിലെ തന്നെ എതിർ വിഭാഗമാണ്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലുള്ള അധികാര തർക്കം കഴിഞ്ഞ കുറെ നാളുകളായി നഗരസഭയിൽ സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് കത്ത് വിവാദം എന്നാണ് റിപ്പോർട്ട് .
ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയും കത്ത് പുറത്ത് വരാൻ ഇടയാക്കിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. വിഭാഗീയതയ്ക്ക് സംസ്ഥാന സമിതി അംഗങ്ങളുടെ മൗനാനുവാദമുണ്ട്. ആനാവൂർ നാഗപ്പന് പകരം മറ്റൊരു ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്തതും വിഭാഗീയതയുടെ ബാക്കിപത്രമാണ്. അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള അന്വേഷണ പ്രഖ്യാപനം മാത്രമായിരുന്നു ഉണ്ടായത്.
Comments