പത്തനംതിട്ട: അയ്യപ്പ ഭക്തരുമായി ആന്ധ്രയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിന് രക്ഷകരായി കെഎസ്ആർടിസി. ബ്രേക്ക് നഷ്ടമായപ്പോൾ കെഎസ്ആർടിസി ബസിൽ ഇടിച്ച് നിർത്താൻ അവസരം നൽകിയാണ് ഡ്രൈവർ തീർത്ഥാടക സംഘത്തെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്. എരുമേലി കണമലയിലായിരുന്നു സംഭവം.
കണമല അട്ടിവളവ് ഇറങ്ങുമ്പോഴായിരുന്നു ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ടൂറിസ്റ്റ് ബസിന്റെ പുറകിലായാണ് കെഎസ്ആർടിസി സഞ്ചരിച്ചിരുന്നത്. വളവിന് മുൻപ് ബസ് തീർത്ഥാടക സംഘത്തെ മറികടന്നു. ഇതിനിടെയാണ് ക്ലച്ച് കരിഞ്ഞ മണം കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ആയ സ്മിതേഷിന് അനുഭവപ്പെട്ടത്.
അട്ടിവളവ് ഇറങ്ങി ആദ്യ ഹംപിൽ കയറിയപ്പോൾ സ്മിതേഷ് വേഗം കുറച്ചു. അപ്പോഴാണ് വളവ് തിരിഞ്ഞ് വരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും തീർത്ഥാടകരുടെ കരച്ചിൽ കേട്ടത്. ഇതോടെ ബ്രേക്ക് നഷ്ടമായെന്ന് വ്യക്തമായ സ്മിതേഷ് കെഎസ്ആർടിസി ബസിൽ ഇടിച്ച് നിർത്താൻ അവസരം നൽകുകയായിരുന്നു. ഇത് മനസ്സിലാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഇതിന് പുറകിലായി ഇടിച്ച് നിർത്തി.
സംഭവ സമയം കെഎസ്ആർടിസി ബസിൽ യാത്രികർ ഉണ്ടായിരുന്നില്ല. അയ്യപ്പ ഭക്തതരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റി പമ്പയിലേക്ക് അയച്ചു. ജീവൻ രക്ഷിച്ച സ്മിതേഷിന് നന്ദി പറഞ്ഞാണ് തീർത്ഥാടക സംഘം മടങ്ങിയത്.
Comments