ആലപ്പുഴ: രക്ഷിതാക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി കുട്ടി. തലവടി തോപ്പൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്റെ മകനാണ് ഒളിച്ചിരുന്ന് വീട്ടുകാരെയും നാട്ടുകാരെയും ഭയപ്പെടുത്തിയത്. അമ്മയെ പറ്റിക്കാൻ ഒളിച്ചിരുന്നതാണെന്ന് ആയിരുന്നു കുട്ടിയുടെ മൊഴി.
സ്കൂളിൽ പോയ കുട്ടിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതെ ആയത്. സ്കൂളിൽ നിന്നും വരുന്ന സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്തിയില്ല. ഇതേ തുടർന്ന് സ്കൂളിൽ അന്വേഷിച്ചപ്പോൾ കുട്ടി വീട്ടിലേക്ക് വന്നെന്നായിരുന്നു മറുപടി. ഇതോടെയാണ് കുട്ടി കാണാതായതായി വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരും കുടുംബക്കാരും ബന്ധുവീടുകളിലും സഹപാഠികളുടെ വീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചു. ഒടുവിൽ ആറ് മണിക്കൂറുകൾക്ക് ശേഷം വൈകീട്ട് ആറരയോടെ കുട്ടി വീട്ടിൽ എത്തുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് നാട്ടുകാരും വീട്ടുകാരും കുട്ടിയോട് തിരക്കി. അമ്മയെ പറ്റിക്കാനായി ഒളിച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി.
Comments