ഉഡുപ്പി: ഭീകരവാദത്തെ ഉപകരണമാക്കുന്ന രാജ്യങ്ങൾക്ക് തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്തെ നയിച്ചു. തീവ്രവാദത്തെ തങ്ങളുടെ ഉപകരണമായി ചില രാജ്യങ്ങൾ കരുതുന്നു. ഒരു രാജ്യത്തെയും ഇന്ത്യ അനാവശ്യമായി പരിഹസിക്കാനോ വിമർശിക്കാനോ തുനിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയെ പരിഹസിക്കുന്നവർക്ക് എങ്ങനെ മറുപടി നൽകണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്ന് മന്ത്രി പറഞ്ഞു. കർണാടകയിലെ ഉഡുപ്പിയിൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പരാമർശം.
2014-ന് മുമ്പുള്ള സ്റ്റാർട്ട്-അപ്പ് സംസ്കാരത്തെയും ഇന്നുണ്ടായ മാറ്റത്തേയും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. മുമ്പ് രാജ്യത്ത് ഒരു സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 7-8 വർഷങ്ങളിൽ രാജ്യത്തിന്റെ ചിത്രം തന്നെ മാറി. 2014-ന് മുമ്പ് നൂറ് സ്റ്റാർട്ട്-അപ്പുകൾ പോലും രാജ്യത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് 70,000 എണ്ണം കവിഞ്ഞു. ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ്.
ലോകത്തെ വലിയ വേദികളിൽ പോലും ഇന്ത്യയുടെ വാക്കുകൾക്ക് പ്രധാന്യം നൽകുന്നു. ഇതിൽ അഭിമാനം തോന്നുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മഹത്വം ഇരട്ടിയായി. ഏത് വിഷയത്തിലും ഇന്ത്യ പറയുന്നത് ലോക രാഷ്ട്രങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും പ്രധാന കാരണം നിരക്ഷരതയാണ്. അതിനെ മറി കടക്കാൻ ഓരോ പൗരനും ശ്രമിക്കേണ്ടതുണ്ട് എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Comments