എരുമേലി ; ശബരിമലയിലേയ്ക്ക് വന്ന ആന്ധ്രാ ബസിന്റെ നിയന്ത്രണം വിട്ടു . ശബരിമലപാതയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ള കണമല അട്ടിവളവ് ഇറക്കത്തിലായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു നിർത്താൻ ഡ്രൈവർ അവസരം ഒരുക്കിയതിനാൽ രക്ഷപെട്ടത് ഒട്ടേറെ ജീവനുകളാണ്. കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ പി.ആർ. സ്മിതേഷാണ് ഇവർക്ക് രക്ഷകനായെത്തിയത് .
ആന്ധ്രയിൽ നിന്നു നിറയെ തീർത്ഥാടകരുമായാണ് ബസ് വന്നത് . ബസ് വളരെ സാവധാനത്തിലാണു പോയതെന്ന് സ്മിതേഷ് പറയുന്നു. എന്നാൽ ബസ് സമീപത്ത് കൂടി പോകുമ്പോൾ ക്ലച്ച് കരിഞ്ഞ മണം വരുന്നുണ്ടായിരുന്നു. കണമല അട്ടിവളവിലെ ഇറക്കം ഇറങ്ങി ആദ്യ ഹംപിൽ കയറിയപ്പോൾ കെഎസ്ആർടിസി വേഗം കുറച്ചു. അട്ടിവളവ് തിരിഞ്ഞ് അടുത്ത ഹംപിൽ കയറിയപ്പോൾ ആ ബസിൽ നിന്ന് നിലവിളി കേട്ടു. ആ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി സംശയം തോന്നി.
ഈ സമയം കെഎസ്ആർടിസി ഓടിച്ചുപോവുകയോ അരികിലേക്കു മാറ്റുകയോ ചെയ്താൽ ആന്ധ്രാ ബസ് നിർത്താൻ കഴിയാതെ അപകടത്തിൽപെടുമെന്നു ബോധ്യപ്പെട്ടു. കെഎസ്ആർടിസി ബസിന്റെ പിന്നിലെ സീറ്റിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. കണ്ടക്ടർ രാജീവിനോടു കാര്യം പറഞ്ഞ് കെഎസ്ആർടിസിയുടെ വേഗം കുറച്ച് ആന്ധ്രാ ബസിനു ഇടിച്ചു നിർത്താൻ സമയം നൽകി. സ്മിതേഷിന്റെ പ്ലാൻ മനസിലാക്കിയ ആന്ധ്രാ ബസ് ഡ്രൈവറും ഉചിതം പോലെ കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിപ്പിച്ചു. ഈ സമയം സ്മിതേഷ് കെഎസ്ആർടിസി ബസിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചുനിർത്തി. ഇരു ബസുകളും ഒരുമിച്ചുനിന്നു.
കെഎസ്ആർടിസി ബസിന്റെ പിൻഭാഗം ചളുങ്ങിയപ്പോൾ ആന്ധ്രാ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ സ്മിതേഷിന്റെ കാലുതൊട്ട് വണങ്ങി , അയ്യപ്പനെ നേരിൽ കണ്ടെന്നു കണ്ണീരോടെ പറഞ്ഞാണ് അപകടത്തിൽപെട്ട ബസിലെ തീർത്ഥാടകർ ശബരിമലയിലേക്കു തിരിച്ചത്.
Comments