ന്യൂഡൽഹി : ചില രാജ്യങ്ങൾ ഭീകരവാദത്തെ വീണ്ടും വീണ്ടും പിന്തുണയ്ക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ രാജ്യങ്ങൾ ഭീകരവാദം അവരുടെ നയമാക്കി മാറ്റിയിരക്കുകയാണ്. പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു അമിത് ഷായുടെ പരാമർശം. തീവ്രവാദത്തിന് അന്താരാഷ്ട്ര അതിർവരമ്പുകളില്ലെന്നും അതിനാൽ എല്ലാ രാജ്യങ്ങളും രാഷ്ട്രീയത്തിനപ്പുറം ചിന്തിച്ച് പരസ്പരം സഹകരിക്കണമെന്നും നോ മണി ഫോർ ടെറർ എന്ന സമ്മേളനത്തിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇത്തരം ഭീകര സങ്കേതങ്ങളെ, സാമ്പത്തികമായി അടിച്ചമർത്തുന്നതിനൊപ്പം അവരുടെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ കൂടി തടയേണ്ടത് അനിവാര്യമാണ്. എല്ലാ രാജ്യങ്ങളും തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് പോരാടണം.
ചില സംഘടനകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യുവാക്കളുടെ മനസ്സ് മാറ്റാനും അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടാനും ഗൂഢാലോചന നടത്തിയ ഒരു സംഘടനയെ അടുത്തിടെ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഇത്തരം സംഘടനകളെ എല്ലാ രാജ്യങ്ങളും തിരിച്ചറിയുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെ പേരെടുത്ത് പറയാതെയായിരുന്നു അമിത് ഷായുടെ പരാമർശം.
മയക്കുമരുന്ന്, ക്രിപ്റ്റോ കറൻസി, ഹവാല തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങൾക്ക് തീവ്രവാദവുമായി ബന്ധമുണ്ട്. ഇത് തീവ്രവാദത്തിന് ധനസഹായം നൽകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭീകരവാദത്തിന് ധനസഹായം ലഭിക്കുന്നത് തിരിച്ചറിയുകയും അതിനെ പ്രായോഗികവും പ്രവർത്തനക്ഷമവുമായി നേരിടുകയാണ് ഈ സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments