വരൻ നൽകിയ ആഭരണങ്ങളുമായി കല്യാണദിവസം മുങ്ങി വധു. . മഹോബ തെഹ്സിലിലെ കുൽപഹാർ നിവാസിയായ മുരളീലാലിന്റെ മകൻ മദൻപാലാണ് തട്ടിപ്പിന് ഇരയായത് . വിവാഹത്തിനായി പെൺകുട്ടിയെ തേടിയിരുന്ന മദൻപാൽ ഇടനിലക്കാരൻ വഴിയാണ് അതാറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ കണ്ടത്.
ഒരു മാസത്തിന് ശേഷം വിവാഹത്തെക്കുറിച്ച് സംസാരിക്കാമെന്ന് മദൻപാൽ പറഞ്ഞിരുന്നെങ്കിലും, പെൺകുട്ടിയെ കാണിച്ച ഇടനിലക്കാരൻ അന്നുതന്നെ വിവാഹാഭ്യർത്ഥന നടത്തി. പെൺകുട്ടി നിർധനയാണെന്നും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് മദൻപാൽ 50,000 രൂപ നൽകി. ഇതിനുശേഷം വിവാഹം നടന്നു.
ദമ്പതികൾ മദൻപാലിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വധുവിന്റെ അനുജത്തിയും അമ്മാവനും വരന്റെ വീട് കാണണമെന്ന് പറഞ്ഞ് ഇവർക്കൊപ്പം യാത്രയായി. എന്നാൽ വഴിക്ക് വച്ച് വസ്ത്രങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് അനുജത്തിയും അമ്മാവനും ഇറങ്ങി അവർക്കൊപ്പം വധുവും ഉടൻ മടങ്ങി വരാമെന്ന് പറഞ്ഞ് പോയി. എന്നാൽ മണിക്കൂറുകൾ കാത്ത് നിന്നിട്ടും വധു മടങ്ങിയെത്തിയില്ല . തുടർന്നാണ് മദൻപാലിന് തട്ടിപ്പ് മനസിലായത് .
ഇതോടെ വരനും കുടുംബവും വിവാഹം നടന്ന ഗ്രാമത്തിലെത്തി. കാണാതായവരെയെല്ലാം ഇവിടെ കണ്ടെത്തി. ഇവർ നിരവധി കുടുംബങ്ങളെ ഇത്തരത്തിൽ ഇരയാക്കിയിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.സംഭവത്തിൽ വധു, സഹോദരി, അമ്മാവൻ, വിവാഹം നിശ്ചയിച്ച ആൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു
Comments