ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭീഷണിപ്പെടുത്തി ദമ്പതികളെ കൊണ്ട് മൂത്രം കുടുപ്പിച്ചു. ജയ്‌പ്പൂരിലെ മധോരാജ്‌പുര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം. രാജസ്ഥാനിലെ ഖാപ് പഞ്ചായത്തിലുള്ളവരാണ് പ്രതികൾ. ദമ്പതികളെ ചെരുപ്പ് കൊണ്ട് മാല അണിയിക്കുകയും തുടർന്ന് മൂത്രമൊഴിച്ച ശേഷം അത് കുടിപ്പിക്കുകയുമായിരുന്നു. ദമ്പതികൾക്ക് 45,000 രൂപ പിഴയും ചുമത്തി. മനുഷ്യത്വരഹിതമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
2022 ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്കു ശേഷമാണ് വീഡിയോ പുറത്തു വന്നത്. ക്രൂരതയ്‌ക്ക് ഇരയായ വ്യക്തി 2006-ൽ വിവാഹിതനാകുകയും പിന്നീട് 2015-ൽ സ്ത്രീധനം ആവശ്യപ്പെട്ടതുമായ കേസിൽ പ്രതിയാകുകയും ചെയ്തിരുന്നു. പിന്നാലെ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. രണ്ടാമത് വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ ആദ്യ ഭാര്യയുടെ സഹോദരന്മാർ ഇരുവരെയും തങ്ങളുടെ ഗ്രാമത്തിലേയ്‌ക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ആദ്യ ഭാര്യയുടെ സഹോദരന്മാർ ദമ്പതികളെ മർദ്ദിക്കുകയും ബലമായി പിടിച്ചു വെയ്‌ക്കുകയും ചെയ്തു. പഞ്ച് പട്ടേലുകൾക്കിടയിൽ ഒരു പഞ്ചായത്ത് നടത്തി കൊണ്ട് ദമ്പതികൾക്ക് പിഴ ചുമത്തി. മർദ്ദനത്തിന് പിന്നാലെ ഇരയായ യുവതി കേസ് നൽകിയെങ്കിലും പ്രതികളെ പിടിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യം വൈറലാകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments