ന്യൂഡൽഹി : ആഗോളതലത്തിൽ ഇന്ത്യക്കെതിരെ പ്രചാരണങ്ങൾ നടത്തിയ മതമൗലികവാദി നേതാവ് സക്കീർ നായിക്കിന് ഫിഫ ലോകകപ്പിൽ മതപ്രഭാഷണം നടത്താൻ ക്ഷണം . ഖത്തറിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്പോർട്സ് ചാനലായ അൽകാസിന്റെ അവതാരകൻ ഫൈസൽ അൽഹജ്രിയാണ് സക്കീർ നായിക്കിന്റെ ഖത്തറിലെ സാന്നിധ്യത്തെക്കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്.ഫിഫ ലോകകപ്പിനിടെ പ്രഭാഷണങ്ങൾ നടത്താനാണ് സക്കീർ നായിക്ക് എത്തുന്നത് .
“ഇസ്ലാമിക പുരോഹിതൻ ഷെയ്ഖ് സക്കീർ നായിക്ക് ലോകകപ്പ് സമയത്ത് ഖത്തറിലാണ്, ലോകകപ്പിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തും.” സക്കീർ നായിക്കിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫൈസൽ അൽഹജ്രി കുറിച്ചു. സർക്കാർ ടിവി ചാനലിൽ സക്കീർ പ്രത്യക്ഷപ്പെടുന്നത് അവിടെയുള്ള സർക്കാരിന്റെ സമ്മതത്തോടെ മാത്രമേ നടക്കൂ എന്നത് വ്യക്തമാണ്.ഖത്തറിലെത്തിയ സക്കീർ നായിക്കിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സക്കീർ നായിക്ക് തന്റെ മതപ്രസംഗങ്ങളിലൂടെ സമൂഹത്തിൽ വിദ്വേഷം പടർത്തുക മാത്രമല്ല, ജിഹാദിനും തീവ്രവാദത്തിനും വേണ്ടി മുസ്ലീം യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ ക്കീർനായിക്കിന്റെ വീഡിയോ കണ്ട് തങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങിയതായി അടുത്തിടെ അറസ്റ്റിലായ പല ഭീകരരും പറഞ്ഞിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, മതപരിവർത്തനം, വിദ്വേഷ പ്രസംഗം തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സക്കീർ നായിക്കിനെതിരെ ഇന്ത്യയിൽ കേസെടുത്തിട്ടുണ്ട്. 2016 അവസാനത്തോടെ സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ ഇന്ത്യ നിരോധിച്ചു. സർക്കാരിന്റെ നടപടിയെക്കുറിച്ച് സൂചന ലഭിച്ചയുടൻ സക്കീർ നായിക്ക് മലേഷ്യയിലേക്ക് പലായനം ചെയ്തു. അതിനുശേഷം 2017ൽ സക്കീർ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ബംഗ്ളാദേശിലെ ധാക്കയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സക്കീർ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത് . ഭീകരാക്രമണം നടത്തിയവർക്ക് പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രചാരണങ്ങളാണെന്ന് ബംഗ്ളാദേശ് അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ അന്വേഷണം ആരംഭിച്ചത്
മലേഷ്യയിൽ പോലും സക്കീർ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ ഹിന്ദുക്കൾക്കും ചൈനക്കാർക്കുമിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചു. ഇതിനുശേഷം, മലേഷ്യയിലെ പോലീസും ഇയാളെ ചോദ്യം ചെയ്തു. പിന്നീട്, ‘ദേശീയ സുരക്ഷ’ ചൂണ്ടിക്കാട്ടി 2020 ൽ സക്കീർ നായിക്കിന്റെ പ്രസംഗം മലേഷ്യൻ സർക്കാർ നിരോധിച്ചു.
Comments