തിരുവനന്തപുരം:വിവാദങ്ങൾ തുടരുന്നതിനിടെ ഉത്തരേന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. സന്ദർശനം പൂർത്തിയാക്കി ഗവർണർ സംസ്ഥാനത്തെത്തുമ്പോൾ പുതിയ വെല്ലുവിളികളാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു . ദേശീയ തലത്തിൽ ഉൾപ്പെടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെ വലിയ വിഷയമാക്കാനാണ് ഗവർണറുടെ ശ്രമം. വിഷയം നിയമവിദഗ്ധരുമായി ചർച്ചചെയ്തതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി.ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിന് ശേഷം ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്.
കുഫോസ് വിസിക്കും പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രിയ വർഗീസിന്റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അയച്ച ഓർഡിനൻസുകൾ ഒപ്പിടാതെ രാജ് ഭവനിന്റെ പരിഗണനയിലിരിക്കുകയാണ്.
ഇന്ന് തലസ്ഥാനത്തെത്തുന്ന ഗവർണർ 26ന് ഗോവയിലേക്ക് പോകും. അതിനിടെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം സംബന്ധിച്ച് ഇടതുപക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതോടെ സർക്കാരിനും തിരിച്ചടിയായി. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ലെന്ന് ഗവർണർ ഡൽഹിയിൽ പ്രതികരിച്ചിരുന്നു. മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ രാജ്ഭവൻ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് നിർണ്ണായകമാകും.ഗവർണറെ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള നീക്കവും സർക്കാർ നടത്തുകയാണ്.
Comments