കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. പിഴവുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു. സംഭവം ആരോഗ്യ ഡയറക്ടട്രേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. രണ്ട് ദിവസ സമയമാണ് റിപ്പോർട്ട് കൈമാറാനായി നൽകിയിരിക്കുന്നത്.
തലശേരി സ്വദേശിയായ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. ഫുട്‌ബോൾ കളിക്കിടെ എല്ല് പൊട്ടിയതിനാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. തുടർന്ന് 17-കാരനെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. എല്ല് പൊട്ടിയതായി തിരിച്ചറിഞ്ഞിട്ടും ഒരാഴ്ചയ്‌ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തയ്യാറായതെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയാണ് കുട്ടിയുടെ കൈ നഷ്ടമാകാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
ശസ്ത്രക്രിയ നടത്താൻ വൈകിയതിനാൽ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ ലഭ്യമായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളജിൽ വെച്ച് കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് പറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മുട്ടിന് താഴെ മുറിച്ച് മാറ്റിയത്.
എന്നാൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിയ്‌ക്ക് കയ്യിലേക്കുള്ള രക്തയോട്ടം നിലയ്‌ക്കുന്ന കമ്പാർട്ട്‌മെന്റ് സിൻഡ്രോം എന്ന അവസ്ഥയും അണുബാധയുമാണ് കൈ മുറിയ്‌ക്കാൻ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
Comments