തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥിരം കുറ്റവാളികളുടെ പട്ടിക പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ലഹരിക്കടത്തുകാരിൽ നിന്നും 162 പേരെ കരുതൽ തടങ്കലിൽ വക്കാനുള്ള ശുപാർശയും പോലീസ് സർക്കാരിന് നൽകിയിട്ടുണ്ട്. ഗുണ്ടാപ്പട്ടികയുടെ മാതൃകയിലാണ് ലഹരിക്കടത്തുകാരുടെ പട്ടികയും തയ്യാറാക്കിയത്. ലഹരി വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന് ആയിരക്കണക്കിന് പേരെ പോലീസും എക്സൈസും ചേർന്ന് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കിൽ 24,779 പേരെ പോലീസ് മാത്രം ലഹരിക്കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനലഹരിക്കടത്തുകാരിൽ നിന്ന് ചില്ലറ വിൽപ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയർമാരുമെല്ലാം ഇതിൽ ഉൾപ്പെടും. സംസ്ഥാനത്ത് ലഹരി മാഫിയയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. വൻ തോതിൽ ലഹരി കടത്തി വിൽക്കുന്നവർ, നിരവധി പ്രാവശ്യം ലഹരിക്കേസിൽ ഉൾപ്പെട്ടവർ, രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുള്ളവർ എന്നിവരെയാണ് പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയത്.
1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇന്റലിജൻസിന്റെ കൂടെ സഹായത്തോടെ അതീവ രഹസ്യമായിട്ടാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ളതെന്നാണ് പോലീസിന്റെ കണക്ക്. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസർഗോഡും 210 പേരുണ്ട്. കൊല്ലം സിറ്റിയിൽ 189 പേരും കോഴിക്കോട് റൂറലിൽ 184 പേരും ഉണ്ട്. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കും. നാർക്കോട്ടിക് നിയമപ്രകാരം പട്ടികയിലുള്ള 162 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. പോലീസ് നൽകുന്ന ശുപാർശ ആഭ്യന്തര സെക്രട്ടറി അംഗീകരിക്കണം.
Comments