തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടാനൊരുങ്ങുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകിയതായാണ് വിവരം. ആദ്യ ഘട്ടത്തിൽ 85 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിന്മേൽ സൂക്ഷ്മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ.സുനു ബലാത്സംഗ കേസിൽ പ്രതിയായതോടെയാണ് പോലീസിനുള്ളിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദം ശക്തമായത്. ഗുരുതരമായ കേസുകളിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ പലരും ജോലിയിൽ തിരികെ കയറും. താഴേത്തട്ട് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നുണ്ട്.
ബലാത്സംഗം, സ്ത്രീകൾക്കെതിരായ അതിക്രമം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം, സ്വർണക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നതുമായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനും, എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനും എതിരെ ജില്ലാ പോലീസ് മേധാവികൾ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Comments