ഇസ്താംബൂൾ: തുർക്കിയിലെ അങ്കാര സിറ്റിക്ക് സമീപം ഡ്യൂസിയിൽ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 6.38ഓടെയാണ് രാജ്യത്ത് ഭൂചലനമുണ്ടായത്. അങ്കാരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സംഭവം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഇസ്താംബൂളിലും അങ്കാരയിലും ഭൂചലത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് വിവരം. ഭൂചലനത്തെ തുടർന്ന് പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായും ഇന്റർനെറ്റ് സർവീസ് തടസപ്പെട്ടതായും ഡ്യൂസി മേയർ ഫറൂഖ് ഒസ്ലു അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പലർക്കും അപകടമുണ്ടായത്. ബാൽക്കണിയിൽ നിന്ന് ചാടി ചിലർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
രാജ്യത്ത് 1999ൽ നടന്ന ഭൂചലനത്തിൽ 710 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തത്തിന്റെ 23-ാം വാർഷികം പിന്നിട്ട് പത്ത് ദിവസം കഴിയുമ്പോഴാണ് തുർക്കിയിൽ മറ്റൊരു ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബുധനാഴ്ച രാവിലെ ഇന്ത്യയിലും നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. നാസിക്കിന് പടിഞ്ഞാറ് ഭാഗത്ത് 89 കിലോ മീറ്റർ മാറി പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഹിമാചൽ പ്രദേശിലും നേരിയ ഭൂചലനമുണ്ടായിരുന്നു.
Comments