അൽഖോർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ എന്തും വലിച്ചെറിയുന്നവർക്ക് പാഠമായി ജപ്പാൻ പൗരന്മാർ. ദോഹയിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം ക്ഷമയോടെ എടുത്തുമാറ്റിയാണ് ജപ്പാനിൽ നിന്നെത്തിയ ഫുട്ബോൾ ആരാധകരെല്ലാം ശ്രദ്ധനേടിയത്.
മത്സരത്തിന് ശേഷമാണ് കസേരകൾക്കിടയിലൂടെ നടന്നുകൊണ്ടാണ് നൂറിലേറെ വരുന്ന ജപ്പാൻ ആരാധകർ മുന്നിൽ കണ്ട എല്ലാ ഗ്ലാസുകളും കടലാസും തൊപ്പിയുമൊക്കെ പെറുക്കി പ്രത്യേക ബാഗിൽ ശേഖരിച്ച് സ്റ്റേഡിയം അധികൃതരെ ഏൽപ്പിച്ചത്. ഉദ്ഘാടന മത്സരത്തിന് എത്തിയ 68000 കാണികളിൽ ജപ്പാൻ പൗരന്മാർ പ്രവൃത്തികൊണ്ട് വ്യത്യസ്തരായി.
അച്ചടക്കത്തിന്റേയും പരിശ്രമത്തിന്റേയും ലോകസമാധാനത്തിന്റേയും മാത്രമല്ല വൃത്തിയുടേയും പ്രതീകങ്ങളാണ് തങ്ങളെന്ന് ജപ്പാൻ പൗരന്മാർ തെളിയിക്കുന്നു. ഓരോ ജപ്പാൻ പൗരനും സ്വന്തം നാട്ടിലെ ശീലം പുറത്തും തെളിയിക്കുമെന്ന സൂചന ഈ ചിത്രം നൽകുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവർ അഭിപ്രായപ്പെടുന്നത്.
മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ ചിത്രം പകർത്തുന്നത് പോലെ ശ്രദ്ധിക്കാതെ തങ്ങളുടെ കടമയാണ് പരിസര ശുചീകരണം എന്ന് ജപ്പാൻ ആരാധകർ തെളിയിക്കുകയായിരുന്നു. ജപ്പാൻ ജനതയുടെ നല്ല ശീലങ്ങളെന്നും ലോകത്തിന് മാതൃകയാണെന്ന് ഫിഫ സംഘാടകരും അഭിപ്രായപ്പെടുന്നു.
ഞങ്ങളീ പ്രദേശത്തെ അത്രകണ്ട് ബഹുമാനിക്കുന്നു. ഇത്തരം ഇടങ്ങൾ വെറും കളിക്കളങ്ങൾ മാത്രമല്ല. മറിച്ച് ലോകത്തിന് മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന ഇടങ്ങളായി മാറണമെന്നും ജപ്പാൻ ആരാധകർ പറഞ്ഞു. ഞങ്ങൾ സ്വന്തം നാട്ടിൽ ഒരിക്കലും ചവറുകൾ വലിച്ചെറിയില്ല. മാലിന്യം കുന്നുകൂടാൻ അനുവദിക്കില്ല. ആ ശീലം ലോകത്തിലെവിടെയാണെങ്കിലും പാലിക്കുമെന്നും ജാപ്പാനിൽ നിന്നെത്തിയ ഫുട്ബോൾ ആരാധകർ തങ്ങളെ അഭിനന്ദിക്കാൻ ഓടിയെത്തിയ ഖത്തർ പൗരന്മാരോട് പറഞ്ഞു.
Comments