കോട്ടയം: സ്‌കൂളിന്റെ മുറ്റത്ത് നിന്ന പ്ലാവ് വെട്ടി വീടുപപണിത സിപിഎം നേതാവ് വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാർ ഭൂമിയിലെ മരം മുറിച്ചുനീക്കാൻ വനം വകുപ്പിന്റെയോ, ജില്ലാ ട്രീ കമ്മിറ്റിയുടെയോ അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കമ്മിറ്റിയംഗം ബിനു വാഴൂർ അറിയിച്ചു.
സ്‌കൂളിലെ പിടിഎ തീരുമാനമെടുത്താണ് പഞ്ചായത്ത് മരം മുറിച്ചത്. ഇത്തരം കാര്യങ്ങളിൽ സ്‌കൂളിൽ നിന്നുള്ള അപേക്ഷ പഞ്ചായത്ത് ട്രീ കമ്മിറ്റിയ്‌ക്ക് വിടണമെന്നാണ് ചട്ടം. അതിനുപകരം മരം മുറിക്കുകയാണുണ്ടായത്. സംഭവത്തിൽ ചട്ടം ലംഘനം ആരോപിച്ച് നാട്ടുകാർ എത്തിയതിന് പിന്നാലെ എഇഒ സ്‌കൂൾ പ്രഥമാദ്ധ്യാപകന് നോട്ടീസ് നൽകി. കളക്ടർക്കും ഇതിന്റെ പകർപ്പ് അയച്ചിരുന്നു. കളക്ടർ ഇത് വനം വകുപ്പിന് കൈമാറിയിരുന്നു.
മുറിച്ച മരത്തിന്റെ കുറ്റി പരിശോധിച്ചപ്പോൾ മരത്തിന് 16,000 രൂപയെങ്കിലും വില വരുമെന്ന് വനപാലകർ കണ്ടെത്തി. വിടി പ്രതാപൻ 10,000 രൂപയ്‌ക്ക് മരം ലേലത്തിൽ പിടിച്ചുവെന്നാണ് രേഖകളിലുള്ളത്. സർക്കാരിന് നഷ്ടമായ 6,000 രൂപ ഉത്തചരവാദികളിൽ നിന്ന് ഈടാക്കി പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം.
സിപിഎം നേതാവിനെതിരെ മോഷണക്കുറ്റത്തിന് പോലീസ് കേസെടുക്കണമെന്ന് ബിജെപി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇയാൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരാൻ അവകാശമില്ലെന്നും രാജി വയ്‌ക്കുകയോ അല്ലാത്ത പക്ഷം പ്രതാപനെ പുറത്താക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മറവൻതുരത്ത് ഗവ. യുപി സ്‌കൂളിന്റെ മുറ്റത്ത് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് സിപിഎം ഏരിയ കമ്മിറ്റിയംഗമായിരുന്ന വിടി പ്രതാപൻ വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി തരം താഴ്‌ത്തിയിരുന്നു. പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് വീട് പണിയ്‌ക്കായി പ്ലാവിന് തടി ഉപയോഗിച്ചതായി കണ്ടെത്തിയത്.
Comments