തൃശൂർ: ഭീഷണി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓർക്കണമെന്നായിരുന്നു നേതാവിന്റെ മുന്നറിയിപ്പ്. ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറി അനീസ് മുഹമ്മദാണ് ഭീഷണി പ്രസംഗം നടത്തിയത്. കാർഷിക സർവകലാശാലയിലെ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തില്ലെങ്കിൽ രജിസ്ട്രാറെ തെരുവിൽ നേരിടുമെന്നും അനീസ് പറഞ്ഞു.
സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തിയതിനെതിരെ സിപിഎം സംഘടനകൾ നടത്തുന്ന സമരത്തിനിടെയാണ് രജിസ്ട്രാറെ താക്കീത് ചെയ്തത്. കാർഷിക സർവകലാശാലയിൽ സിപിഎം സംഘടനകളെ ദുർബലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തുടർ നടപടികൾ സ്വീകരിക്കാൻ രജിസ്ട്രാർ തയ്യറാകുന്നില്ലെന്നുമാണ് പരാതി. സിപിഎം നേതാവിനെ തരം താഴ്ത്തിയ നടപടി പിന്നീട് മരവിപ്പിച്ചിരുന്നു.
സർവകലാശാലയിൽ സിപിഐ സംഘടന വളർത്തുന്നതിനാണ് സിപിഎം നേതാക്കൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി കെ. രാജൻ ഇതിന് കൂട്ട് നിൽക്കുമെന്നുമാണ് അനീസിന്റെ പ്രസംഗത്തിൽ പറയുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് നേതാവിനെ തരം താഴ്ത്തിയതെന്നാണ് അനീസിന്റെ വാദം. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരം 44 ദിവസം പിന്നിട്ടു.
Comments