തിരുവനന്തപുരം: മദ്യവില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ നിർമ്മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇതിലൂടെയുണ്ടാകുന്ന 150 കോടി രൂപ വാർഷിക നഷ്ടം നികത്താനാണ് മദ്യത്തിന് വില കൂട്ടുന്നത്. പരമാവധി പത്ത് രൂപ വരെ വർധിച്ചേക്കുമെന്നാണ് സൂചന. വിദേശമദ്യത്തിന് രണ്ട് ശതമാനം വിലവർധനവാണ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ഉപഭോക്താക്കൾ.
സർക്കാരിന്റെ ജനദ്രോഹ നടപടിയാണെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. മദ്യവില വർധനവിനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന പരിഭവവും ചിലർ രേഖപ്പെടുത്തി. മദ്യവും ലോട്ടറിയും വിറ്റാണ് സർക്കാർ നിന്നുപോകുന്നതെന്നും അവർക്ക് വേറെ വഴിയില്ലാത്തതിനാൽ സർക്കാർ പിന്നെ എന്തുചെയ്യുമെന്നും മറ്റ് ചിലർ ചോദിച്ചു.
” കൂലിപ്പണിക്കാരായ തങ്ങൾക്ക് ദിവസം ആയിരം രൂപ കിട്ടിയാൽ അതിലെ പകുതിയിൽ കൂടുതലും നൽകി വേണം ‘സാധനം’ വാങ്ങാൻ. പൈന്റ് വാങ്ങാമെന്ന് കരുതിയാൽ എപ്പോഴും കിട്ടണമെന്നില്ല. അപ്പോൾ ബിയർ വാങ്ങും. അതിനും കൊടുക്കണം 150 രൂപ. സർക്കാർ കാട്ടുന്നത് ക്രൂരതയാണ്.” തിരുവനന്തപുരത്ത് നിന്നും ഒരു ഉപഭോക്താവ് പ്രതികരിച്ചു.
വിലയെത്ര വർധിപ്പിച്ചാലും വേറെ പോംവഴിയില്ലെന്നാണ് ചില ഉപഭോക്താക്കളുടെ പ്രതികരണം. ”മദ്യത്തിന് വില കൂട്ടിയാൽ പ്രതികരിക്കാൻ ആരുമില്ല, അതുകൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം.. ഒരു പകുതി കിട്ടണമെങ്കിൽ 800 രൂപ കൊടുക്കണം. ഇങ്ങനെ വില കൂട്ടിയാൽ പാവപ്പെട്ടവർ എന്തുചെയ്യും..” ദിവസവേതനക്കാർ പറഞ്ഞു. അതേസമയം മദ്യത്തിന് വില വർധിച്ചാൽ പലരും മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് പോകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും ചിലർ ചൂണ്ടിക്കാട്ടി.
Comments