ലക്നൗ : രാജ്യതലസ്ഥാനത്ത് യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി കളഞ്ഞ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനിടെ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുകയാണ്. ഉത്തർപ്രദേശിലെ സീതാപൂരിൽ യുവാവ് സ്വന്തം ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ പങ്കജ് മൗര്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതി എന്ന സ്നേഹയാണ് കൊല്ലപ്പെട്ടത്.
നവംബർ എട്ടിന് സീതാപൂർ പോലീസ് ജ്യോതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഗുലാരിഹയിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് പങ്കജ് മൗര്യ പിടിയിലായത്. ഇയാളുടെ സുഹൃത്ത് ദുർജാൻ പാസിയും കൊലയിൽ പങ്കാളിയാണ്.
തന്റെ ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നാണ് പങ്കജ് പോലീസിനോട് പറഞ്ഞത്. ദിവസങ്ങളോളം മറ്റുള്ളവരുടെ വീട്ടിലാണ് ജ്യോതി താമസിച്ചിരുന്നത്. ഇതോടെ വിവാഹ ബന്ധം വഷളായി. ഭാര്യ തന്നെ ചതിക്കുകയാണെന്ന് സംശയം തോന്നിയതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നും പങ്കജ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു.
Comments