തിരുവനന്തപുരം : കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് കൊയിലാണ്ടിയിലും പാലക്കാട് ചിറ്റൂരിലും കർഷകർ ആത്മഹത്യ ചെയ്തതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം.കേന്ദ്രസർക്കാർ നൽകുന്ന കർഷക ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്താത്തതാണ് കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പല ആനൂകൂല്യങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് കർഷകരിലെത്തുന്നത്. കേന്ദ്രസർക്കാരിന്റെ ഫസൽ ബീമാ യോജന പോലെയുള്ള വിള ഇൻഷൂറൻസ് പദ്ധതികൾ കേരളത്തിൽ നടപ്പാക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നബാർഡിന്റെ കാർഷി ലോണുകൾ മൂന്ന് ശതമാനം പലിശയ്ക്ക് കർഷകന് ലഭിക്കേണ്ടതാണെന്നിരിക്കെ സഹകരണബാങ്കുകളുടെ കള്ളക്കളി കാരണം 18 ശതമാനം വരെ പലിശയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത്. നബാർഡിന്റെ സഹായം കേരളത്തിലെ കർഷകർക്ക് ലഭിക്കാതാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരം സമീപനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സർക്കാർ പ്രഖ്യാപിച്ച 16 കാർഷിക വിളകളുടെ താങ്ങ് വില ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ്. കേന്ദ്രസർക്കാരിന്റെ ഇ- മാർക്കറ്റിംഗ് സംവിധാനമായ ഇ-നാം കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ കൂടിയ വിലയ്ക്ക് ഇന്ത്യയിലെ ഏത് മാർക്കറ്റിലും കർഷകന് ഉത്പന്നങ്ങൾ വിൽക്കാമായിരുന്നു. ബയോമെട്രിക്ക് സംവിധാനത്തിൽ വള വിതരണം നടപ്പിലാക്കാത്തതു കൊണ്ട് വളത്തിന്റെ വിഹിതം കേരളത്തിൽ കുറവാണ്. ഇത് ഉത്പാദനത്തെ ബാധിക്കുന്നു.കാർഷിക വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാൻ ഒരു നടപടിയും സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ ബജറ്റിൽ ഫുഡ്പാർക്കുകൾ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും സർക്കാർ വഞ്ചിച്ചു. വന്യമൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്രം അനുവദിച്ച ഫണ്ട് പിണറായി സർക്കാർ ഉപയോഗിച്ചിട്ടില്ല. 2500 കോടി രൂപയുടെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് കേന്ദ്രം അനുവദിച്ചത് സംസ്ഥാനം ലാപ്സാക്കി. എഫ്ബിഒകൾ തുടങ്ങാൻ 3500 കോടി കേന്ദ്രം നൽകിയിട്ട് കൂടി അത് ഉപയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. 400 എഫ്ബിഒകൾ തുടങ്ങുമെന്ന് മുൻ കൃഷി മന്ത്രി സുനിൽകുമാർ പറഞ്ഞതല്ലാതെ നടപടികളുണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.മിൽമ പാൽ വില കൂട്ടിയത് കൊണ്ട് സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയല്ലാതെ കർഷകന് ഒരു ഗുണവും ചെയ്യില്ല. കാലിത്തീറ്റയുടെ വില കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് കാലിത്തീറ്റ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കാത്തത് അന്യസംസ്ഥാന കാലിത്തീറ്റ ഉത്പാദകരുമായുള്ള സർക്കാരിന്റെ ഒത്തുകളിയാണ്. ഈ വില വർദ്ധനവ് കൊണ്ടും ഇടനിലക്കാർക്ക് ലാഭം ഉണ്ടാക്കാം എന്നല്ലാതെ കർഷകന് ഒന്നും കിട്ടുകയില്ല. കർഷകരിലേക്ക് പണം എത്താതിരിക്കാനുള്ള കാര്യമാണ് മിൽമ ചെയ്യുന്നത്. ഒരു ലിറ്റർ പാലിന് 48 മുതൽ 52 രൂപ വരെ കർഷകന് ലഭിക്കേണ്ടതാണ്. ഫലത്തിൽ മിൽമയുടെ നിലപാടാണ് കേരളത്തിൽ ക്ഷീര കർഷകർക്ക് തിരിച്ചടിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments