ലണ്ടൻ : സിന്ധ് പ്രവിശ്യയെ തീർത്തും അവഗണിച്ചും പീഡിപ്പിച്ചും പാകിസ്താൻ നടത്തുന്ന പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ട കാലം അതിക്രമിച്ചെന്ന് ജനങ്ങൾ. ആഗോള സിന്ധ് പ്രവാസി ജനതാ കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനത്തിലാണ് പാകിസ്താനെതിരെ ശക്തമായ വിമർശനം ഉയർന്നത്.
23 ജില്ലകൾ തീർത്തും ദുരിതത്തിലാണ്. കൃഷിയും മൃഗപരിപാലനവും തീർത്തും ദുഷ്ക്കരമായിരിക്കുന്നു. കാർഷിക മേഖലയ്ക്ക് ജലമെത്തിക്കുന്നതിന് ഒരു സംവിധാനവും പാകിസ്താൻ ഒരുക്കുന്നില്ലെന്നും സമ്മേളനം വിലയിരുത്തി. വെള്ളപ്പൊക്കമുണ്ടാക്കിയ ദുരന്തം ജനജീവിതം കൂടുതൽ ദു:സഹമാക്കിയെന്നും പ്രതിനിധികൾ തെളിവ് നിരത്തി.
34-ാമത് സിന്ധ് സമ്മേളനത്തിൽ ഡോ. റുബീന ഷെയ്ക്കാണ് സിന്ധ് സമൂഹം ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയത്. പാകിസ്താനെതിരെ അന്താരാഷ്ട്ര കോടതിയിൽ വിഷയം ഉന്നയിക്കുമെന്നും റുബീന പറഞ്ഞു.
സിന്ധ് മേഖലയിലും ബലൂചിലും വൻതോതിൽ പ്രകൃതിവിഭവ ചൂഷണമാണ് പാകിസ്താനും ചൈനയും നടത്തുന്നത്. ചൈനയ്ക്ക് വേണ്ടി എല്ലാ ഒത്താശയും ചെയ്യുന്ന പാക് ഭരണകൂടം തദ്ദേശീയ ജനങ്ങളുടെ ഒരു ആവശ്യവും പൂർത്തിയാക്കുന്നില്ല.
അമേരിക്ക, കാനഡ, ബ്രിട്ടൺ, യൂറോപ് എന്നീ മേഖലകൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. പഞ്ചാബ്, ബലൂച്, പഖ്തൂൺ എന്നീ പ്രവിശ്യ പോലെ തന്നെ സിന്ധ് പ്രവിശ്യയിലെ ഭരണം തീർത്തും സിന്ധികളെ ഏൽപ്പിക്കണമെന്ന ആവശ്യവും പ്രതിനിധികൾ ഉയർത്തി.
Comments