തിരുവനന്തപുരം : താൻ നല്ല സിനിമകൾ ചെയ്യാൻ വേണ്ടി മാത്രം വന്നൊരാളാണെന്ന് നടൻ ഉണ്ണി മുകുന്ദൻ . എന്നാൽ ഒരു മുപ്പത് വയസ്സൊക്കെ കഴിയുമ്പോൾ എല്ലാവർക്കും ഒരു പൊളിറ്റിക്കൽ ഔട്ട്ലുക്ക് ഉണ്ടാവും. യുവാക്കൾക്ക് അങ്ങനെയൊരു ഔട്ട്ലുക്ക് ഉണ്ടായിരിക്കണം. കാരണം നമ്മൾ വോട്ടു ചെയ്യുന്നത് അടുത്ത തലമുറയ്ക്കു വേണ്ടിയാണ്, അടുത്ത അഞ്ച് വർഷത്തേക്കു വേണ്ടിയല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു . ‘ ഷെഫീക്കിന്റെ സന്തോഷം ‘ എന്ന രണ്ടാമത്തെ ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം
ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നൽകിയാൽ അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി ഒരാൾ കണ്ടാൽ അത് അയാളുടെ കുറവാണ് . മേപ്പടിയാൻ എന്ന ചിത്രത്തിൽ രാഷ്ട്രീയ ചർച്ചകൾക്കുവഴിവച്ച ആംബുലൻസ് സീനുകളെ പറ്റിയും അദ്ദേഹം പറഞ്ഞു.
സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാൻ പറ്റില്ല. കേരളത്തിൽ സമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് സേവാഭാരതി. ഒരു ആംബുലൻസ് വാടകയ്ക്ക് എടുത്തിട്ട് ഞാൻ അതിൽ സേവാഭാരതി എന്ന സ്റ്റിക്കർ ഒട്ടിച്ചതല്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് ഒരു അജൻഡയാണ്. എന്നെ സംബന്ധിച്ച് ഷൂട്ടിങ് സമയത്ത് ഫ്രീയായി ആംബുലൻസ് തന്നത് അവരാണ്. കൊറോണ സമയമായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് പ്രൈവറ്റ് ആംബുലൻസ് കിട്ടിയെങ്കിലും ഒരു അത്യാവശ്യം വന്നാൽ വണ്ടി കൊണ്ടു പോകും എന്നാണ് അവർ പറഞ്ഞത്.
രാജ്യത്തിനെതിരെയുള്ള ഒരു കാര്യങ്ങളും ഞാൻ അനുകൂലിക്കില്ല .ഹനുമാൻ സ്വാമിയെ എന്തിനു പൂജിക്കുന്നു, കൊറോണ മാറ്റിത്തരുമോ എന്നുള്ള ചോദ്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെ ഒരാളോടു സംസാരിക്കാൻ പാടില്ല, അത് തെറ്റാണ്. എത്രയോ നടന്മാർ ശബരിമലയ്ക്കു പോകുന്നതായും ഹജ്ജിനു പോകുന്നതായും കാണിക്കുന്നുണ്ട്. അതൊന്നും വിവാദമാകുന്നില്ല, ചർച്ചയാകുന്നില്ല. ഞാൻ കറുപ്പ് ഇട്ടാൽ പ്രശ്നം. സിനിമ കാണാത്തവർ അതിനെ ഊതി വീർപ്പിച്ചു.എത്രയോ നടന്മാർ പരസ്യമായി ഇലക്ഷൻ ക്യാംപെയ്നുകൾക്ക് പോകുന്നു. എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Comments