ന്യൂഡൽഹി : ആത്മനിർഭർ ഭാരത് പദ്ധതിയെ ശക്തിപ്പെടുത്താൻ കരസേനയ്ക്ക് പിന്നാലെ വ്യോമസേനയും. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് വ്യോമസേന അടിയന്തിരമായി സ്വന്തമാക്കുന്നത്. 1400 കോടിരൂപ യ്ക്കുള്ള കരാറാണ് പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്.മിസൈലുകളുടെ നിർമ്മാണ കരാർ ഡിആർഡിഒയ്ക്കാണ് നൽകിയിരിക്കുന്നത്.
വ്യോമസേനയ്ക്ക് ശത്രുക്കളുടെ റഡാറുകളെ തകർക്കുന്ന മിസൈലുകളുടെ എണ്ണം കൂടുതലായി ആവശ്യമുണ്ട്. രുദ്രം പരമ്പരയിൽപ്പെട്ട അത്യാധുനിക മിസൈലുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിആർഡിഒ വികസിപ്പിച്ച രുദ്രം യുദ്ധവിമാനങ്ങളിൽ നിന്നും വിക്ഷേപിക്കുന്നവയാണ്.
വ്യോമസേനയ്ക്കായി തയ്യാറാക്കിയ റഡാർ വേധ മിസൈലുകൾ സുഖോയ്-30 വിമാനത്തിൽ നിന്ന് പല തവണ തൊടുത്തുകൊണ്ടുള്ള പരീക്ഷണം പൂർത്തിയാക്കിയവയാണ്. ഇതേ മിസൈൽ മിറാഷിൽ നിന്നും വിജയകരമായി പരീക്ഷിച്ചതായി വ്യോമസേന അറിയിച്ചു. നേരിട്ട് റഡാർമേഖലയിൽ എത്താതെ തരംഗം തിരിച്ചറിഞ്ഞ് മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും. ദൂരെ നിന്നു തന്നെ റഡാറുകളെ തകർക്കാനുള്ള സാങ്കേതിക വിദ്യ മിസൈലുകളിലുണ്ടെന്നതാണ് രുദ്രത്തെ യുദ്ധഭൂമിയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നത്. സമുദ്രമേഖലയിൽ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും ശത്രുക്കളുടെ ചാരകപ്പലുകൾക്കെതിരെ ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന കൃത്യതയാണ് രുദ്രത്തെ വ്യോമസേനയുടെ കരുത്താക്കി മാറ്റുന്നത്.
Comments