ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി സർക്കാർ സുരക്ഷിതത്വവും വികസനവും ഉറപ്പു വരുത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരൾച്ചയ്ക്കും ദുരിതത്തിനും അരാജകത്വത്തിനും പേരുകേട്ട ബുന്ദേൽഖണ്ഡ് പോലും ബിജെപി ഭരണത്തിന് കീഴിൽ വികസനത്തിന്റെ പുതിയ പാതയിലേയ്ക്ക് ഉയർന്നു. പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സർക്കാർ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് ഇന്ന് കലാപമോ ഗുണ്ടായിസമോ അരാജകത്വമോ ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 328 കോടി രൂപയുടെ 102 വികസന പദ്ധതികൾ ഝാൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബുന്ദേൽഖണ്ഡിൽ പ്രകൃതിവിഭവങ്ങൾ സമൃദ്ധമായിരുന്നു. മുൻ ഭരണകാലത്ത് അതെല്ലാം കൊള്ളയടിക്കപ്പെട്ടു. ഈ അവസ്ഥയിൽ നിന്ന് ബുന്ദേൽഖണ്ഡ് കരകയറണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചു. അങ്ങനെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഈ വർഷം രാജ്യത്തിന് അദ്ദേഹം സമർപ്പിച്ചു. അതിന്റെ ഫലമായി ബുന്ദേൽഖണ്ഡിന് അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച് സർക്കാർ ‘ജൽ ജീവൻ മിഷൻ’ നടപ്പിലാക്കി. ഇപ്പോൾ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. താമസിയാതെ, ബുന്ദേൽഖണ്ഡിലെ ഓരോ വീട്ടിലും ശുദ്ധമായ കുടിവെള്ളം സർക്കാർ ലഭ്യമാക്കും. ബുന്ദേൽഖണ്ഡിൽ മാഫിയകളുടെയും ക്രിമിനലുകളുടെയും സ്വാധീനം അവസാനിച്ചു. മാഫിയകൾ കയ്യടക്കി വച്ച ഭൂമി തിരിച്ചു പിടിച്ച് പാവപ്പെട്ടവർക്ക് വീട് പണിയുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു’.
‘2017-ന് മുമ്പ് സംസ്ഥാനത്തെ പോലീസ് നിസ്സഹായരായി കാണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് യുപിയിലെ പോലീസ് മാഫിയകളെ എല്ലാം ശക്തമായി അടിച്ചൊതുക്കുകയാണ്. ബുന്ദേൽഖണ്ഡിൽ വികസന പ്രവർത്തനങ്ങൽ വലിയ തോതിൽ നടക്കുകയാണ്. പാവപ്പെട്ടവർക്ക് വീട്, വെള്ളം, കക്കൂസ്, പാചക വാതകം, വൈദ്യുത കണക്ഷനുകൾ എന്നിവ ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പലയിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. സുരക്ഷിതത്വബോധം സൃഷ്ടിക്കുകയാണ് ബിജെപി സർക്കാരിന്റെ ഉത്തരവാദിത്വം. സംസ്ഥാനത്ത് സുരക്ഷയുടെ അന്തരീക്ഷം ഇപ്പോൾ മികച്ചതാണ്. കലാപമോ ഗുണ്ടായിസമോ അരാജകത്വമോ ഇല്ല. ബുന്ദേൽഖണ്ഡും ഇനി മോശമായ അവസ്ഥയിലായിരിക്കില്ല. ഇത് എന്റെ ഉറപ്പാണ്’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments