ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ നടക്കുന്ന എല്ലാ ചർച്ചകളുടേയും തുടർപ്രവർത്തനം ഏറ്റെടുക്കുന്ന ഇന്ത്യ മതസമന്വയ കാര്യത്തിലും മുന്നിട്ടിറങ്ങുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ആർ20 ലോക മത മഹാസമ്മേളന ത്തിന്റെ തുടർപ്രവർത്തനത്തിനാണ് ഇന്ത്യ ചുക്കാൻ പിടിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം കൊടുക്കുന്ന ചർച്ചയ്ക്ക് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്തോനേഷ്യൻ സംഘം എത്തും. ഇന്തോനേഷ്യൻ സംഘത്തെ നയിക്കുന്നത് മുതിർന്ന മന്ത്രിസഭാംഗമായ ഡോ.മുഹമ്മദ് മഹ്ഫൂദാണ്. ജി20യുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഡിസംബർ ഒന്നുമുതൽ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യ അതിന് മുന്നോടിയായി നിരവധി ഉപസമിതികൾക്കാണ് രൂപം നൽകിക്കൊണ്ടിരിക്കുന്നത്. ഇസ്ലാംമതത്തിന്റെ വിശദമായ വിശദീകരണങ്ങളും ആഗോളതലത്തിലെ സ്വാധീനവും പഠനവിധേയമാക്കും. മതഭീകരതയുടെയും മതമൗലികവാദത്തിന്റേയും രൂക്ഷത പ്രത്യേകം സെഷനുകളിലായി വിശകലനം ചെയ്യുന്ന സമ്മേളനങ്ങളും അരങ്ങേറും.
ഏഷ്യൻ മേഖലയിൽ ഇസ്ലാമിക ഭീകരത മതങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ മതസമന്വയം രാജ്യങ്ങൾ തമ്മിലുണ്ടാവേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാട്ട പ്പെടുന്നത്. ഇന്തോനേഷ്യയിലേയും ഇന്ത്യയിലേയും ഉലേമ സമിതികളുടെ പ്രമുഖർ ഒരുമിച്ചിരുന്ന് ഭാവി പരിപാടികൾ ചർച്ചചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക ഐക്യം ഊട്ടിയുറപ്പിക്കാനാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
Comments