താനെ: മകന രക്ഷിക്കാൻ പുള്ളിപ്പുലിയുമായി ഏറ്റുമുട്ടി അച്ഛൻ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 6 വയസ്സുള്ള മകനെയും കൂട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ചിഞ്ച്പാഡ റോഡ് പരിസരത്ത് രാവിലെ 6 മണിയോടെ പുള്ളിപ്പുലിയെ കണ്ടത്. തുടർന്ന് നാട്ടുകാർ വനം വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പ്രദേശത്ത് ഓടിപാഞ്ഞു നടന്ന പുലിയെ പിടികൂടാൻ നാട്ടുകാർക്കും പോലീസുകാർക്കും കഴിഞ്ഞില്ല.
രാവിലെ 8:30-യോടെയാണ് വീടിന് പുറത്തിറങ്ങിയ അച്ഛനെയും മകനെയും പുള്ളിപ്പുലി അക്രമിക്കുന്നത്. തന്റെ മകനെ ലക്ഷ്യം വച്ചു വന്ന പുള്ളിപ്പുലിയുമായി അച്ഛൻ ഏറ്റുമുട്ടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും കൈയ്യിലുമടക്കം മുറിവുകൾ ഉണ്ടായി. ഇയാളെ ഉല്ലാസ്നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നരം 6 മണിയോടെയാണ് പരിഭ്രാന്തി പരത്തിയ പുള്ളിപ്പുലിയെ കെണിയൊരുക്കി നാട്ടുകാരും പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടെ മുർബാദ്, ബദ്ലാപൂർ, ഉല്ലാസ്നഗർ, സഹപൂർ, പദ്ഗ, കാസറ, ഡോൽകാംബ് എന്നിവിടങ്ങളിൽ പുള്ളിപ്പുലികൾ ഇറങ്ങിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments