ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്. എന്നാൽ, സംസ്ഥാനത്ത് നിയമം നടപ്പാക്കും എന്ന ബിജെപി സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രംഗത്തു വന്നിരിക്കുകയാണ് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. നിയമം നടപ്പിലാക്കാനുള്ള ഉദ്ദേശം മോശമാണ്, ഏകീകൃത സിവിൽ കോഡ് ഇന്ത്യയ്ക്ക് ആവശ്യമായ ഒന്നല്ല എന്നാണ് ഒവൈസിയുടെ വാദം,
‘ഹിന്ദു വിവാഹ നിയമം എന്നത് ഒരു കേന്ദ്ര നിയമമാണ്. ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക നിയമം ഉണ്ടാക്കാമോ? സ്പെഷ്യൽ മാരേജ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവയിൽ ആർക്കെങ്കിലും മാറ്റം വരുത്താൻ കഴിയുമോ? അതിനാൽ ബിജെപി അവരുടെ കഴിവുകേട് മറയ്ക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് വാഗ്ദാനം ചെയ്യുകയാണ്. ഇത് സമത്വത്തിനെതിരാണ്. ഇത് അവകാശ ലംഘനമാണ്’
‘ഓരോത്തർക്കും അവനവന്റെ സംസ്കാരം അനുഷ്ഠിക്കാനുള്ള അവകാശം ഉണ്ട്. ഇന്ത്യയിൽ സമ്പത്തിന്റെ വിതരണം തുല്യമായിരിക്കണമെന്ന് എഴുതിയിരിക്കുന്ന മറ്റ് നിയമങ്ങളുണ്ട്. അത് കൃത്യമായി നടക്കുന്നുണ്ടോ? അതിനാൽ ബിജെപിയുടെ ഈ പദ്ധതി ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഇന്ത്യയിൽ യുസിസി ആവശ്യമില്ല. ബിജെപിയുടെ ഉദ്ദേശം മോശമാണ്’ എന്നാണ് ഒവൈസിയുടെ പ്രതികരണം. അതേസമയം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം ഗുജറാത്ത് സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇത് രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാലയും പറഞ്ഞു.
Comments