കണ്ണൂർ: തലശ്ശേരി ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയവരുമടക്കം ഏഴ് പേരാണ് പോലീസിന്റെ പിടിയിലായത്. സിപിഎം പ്രവർത്തകരായ ഖാലിദ്, ഷമീർ എന്നിവരെ സിപിഎം പ്രവർത്തകരായ പാറായി ബാബു, ജാക്സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ 5 പേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ സംഭവിച്ച വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. കർണാടകയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ പാറായി ബാബു തിരികെ മടങ്ങിയിരുന്നു. ഇതിനിടെയാണ് കസ്റ്റഡിയിലായത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പാറായി ബാബു, സുജിത് എന്നിവരെയും ഇവർക്ക് ഒളിവിൽ പോകാൻ സഹായം ഒരുക്കിയ അരുൺ കുമാർ, സന്ദീപ് എന്നിവരെയുമാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവർ കേസിന്റെ തുടക്കത്തിൽ തന്നെ പോലീസ് പിടിയിലായിരുന്നു.
സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗം ഷമീർ, ഇയാളുടെ ബന്ധു ഖാലിദ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടെയുണ്ടായിരുന്ന നെട്ടൂർ സ്വദേശി ഷാനിബിന് വെട്ടേറ്റിരുന്നു. ഇയാൾ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരും കൊലപാതകം നടത്തിയവരും സജീവ സിപിഎം പ്രവർത്തകരാണ്.
അതേസമയം സിപിഎം നേതാക്കളുടെ ഒത്താശയോടെ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്ന സിപിഎം ലഹരി വിൽപനയുടെ മൊത്ത കച്ചവടക്കാരായി മാറിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. ലഹരി സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments