ഡൽഹി: ചരിത്രം വളച്ചൊടിച്ചു എന്ന് പരാതിപ്പെട്ടാൽ മാത്രം പോരാ, അത് തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 150 വർഷത്തിലേറെയായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഭരിച്ച 30 രാജ്യങ്ങളെയും ഭാരതത്തിനായി പോരാടിയ 300 സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും ചരിത്രകാരന്മാർ പഠിക്കണം. ശേഷം, മുൻകാലങ്ങളിൽ ഗൂഢ ലക്ഷ്യത്തോടെ വളച്ചൊടിച്ച ചരിത്രം തിരുത്തി കുറിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. മുഗളന്മാരെ പരാജയപ്പെടുത്തിയ അഹോം സാമ്രാജ്യത്തിന്റെ ജനറൽ ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷിക സമ്മേളനത്തിൽ വിജ്ഞാൻ ഭവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നുണകളിൽ നിന്ന് മുക്തി നേടുന്നതിന് ചരിത്രം തിരുത്താൻ തയ്യാറാകണം. 30 ഇന്ത്യൻ സാമ്രാജ്യങ്ങളുടെയും ചരിത്രം പഠിക്കാൻ വിദ്യാർത്ഥികളും ചരിത്രകാരന്മാരും തയ്യാറാകണം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 300-ഓളം ധീരന്മാരെപ്പറ്റിയെങ്കിലും പഠിക്കണം. നമ്മുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അത് വളച്ചൊടിക്കപ്പെട്ടതാണ്. അഭിമാനത്തോടെ നമ്മുടെ ചരിത്രം തിരുത്തിയെഴുതുന്നതിൽ നിന്ന് നിങ്ങളെ ആർക്കും തടയാനാകില്ല. യഥാർത്ഥ വസ്തുത കണ്ടെത്തി നമ്മുടെ ചരിത്രം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കേണ്ടതുണ്ട്’.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാർ ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട സത്യം വെളിപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കും. നിങ്ങൾ മുന്നോട്ട് വരൂ, ഗവേഷണം നടത്തൂ, നമുക്ക് നമ്മുടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കാം. ചരിത്രം തിരുത്തിയെഴുതപ്പെടുമ്പോൾ, നുണകൾ യാന്ത്രികമായി മാഞ്ഞുപോകും’ എന്നും അമിത് ഷാ പറഞ്ഞു.
Comments