ഛണ്ഡീഗഡ്: ഹരിയാനയിൽ മൃതദേഹാവശിഷ്ടങ്ങൾ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ. ആരവല്ലി മലനിരയിൽ നിന്നുമാണ് കഷ്ണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മലനിരയിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രോളി ബാഗ് കിടക്കുന്നതായി പോലീസിനെ ചിലർ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്.
മൃതദേഹത്തിന് രണ്ട് മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ശരീരം സ്ത്രീയുടേതാണോ, പുരുഷന്റേതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ഈ സംഭവത്തിന് ശ്രദ്ധാ വാൽക്കറുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
ഫരീദാബാദ് അസിസ്റ്റന്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ട് ക്രൈം ബ്രാഞ്ച് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
Comments