മലപ്പുറം: ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റാണ്. രാത്രിയിലെ കളി കാണൽ ആരാധന തടസ്സപ്പെടുത്തുമെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.
ഫുട്ബോളിനെ എതിർത്തിട്ടില്ല. എന്നാൽ അമിതാവേശം ശരിയല്ല. ഫുട്ബോൾ ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഫുട്ബോൾ താരാരാധനയായി മാറുന്നത് ഒട്ടും ശരിയല്ല. ഇസ്ലാമിനെ സംബന്ധിച്ച് ഇത്തരം ആരാധനകൾക്ക് നിയന്ത്രണങ്ങളുണ്ട്. ദെെവത്തെ മാത്രമേ ആരാധിക്കാവൂ.
ഇന്ന് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ നടക്കുന്ന പ്രസംഗത്തിൽ താരാരാധനയും ഫുട്ബോൾ ജ്വരവും സംബന്ധിച്ച് സംസാരിക്കുമെന്നും, അതിൽ നിന്ന് യുവാക്കൾ പിന്മാറണമെന്ന് ആവശ്യപ്പെടുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപ് ലോകകപ്പ് ഫുട്ബോൾ നടന്നപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.
Comments