ബെംഗളൂരു: വയോധികന്റെ മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാക്കി തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യവസായി ബാലസുബ്രഹ്മണ്യൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോലീസ് കണ്ടെത്തി. കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഇടയിലായിരുന്നു 67-കാരന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് വിവാഹിതയായിരുന്ന കാമുകി, അവളുടെ ഭർത്താവും സഹോദരനുമായി ചേർന്ന് വയോധികന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
ബെംഗളൂരുവിലെ ജെപി നഗറിലുള്ള പുട്ടെനഹള്ളി സ്വദേശിയാണ് ബാലസുബ്രഹ്മണ്യൻ. 35 വയസുള്ള വീട്ടുജോലിക്കാരിയുമായി ഇയാൾ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ പതിവ് സന്ദർശനത്തിന്റെ ഭാഗമായി നവംബർ 16ന് യുവതിയുടെ വീട്ടിൽ വയോധികൻ എത്തി. അന്നേദിവസം ഇരുവരും തമ്മിൽ അടുത്തിടപഴകുന്നതിനിടെ ബാലസുബ്രഹ്മണ്യന് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ചെയ്തു.
കൊച്ചുമകനെ ബാഡ്മിന്റൺ ക്ലാസിലേക്ക് വിട്ട് വരുന്നതിനിടെയാണ് വൈകിട്ട് 4.55ഓടെ കാമുകിയുടെ വീട്ടിലേക്ക് വയോധികൻ പോയത്. താൻ വരാൻ വൈകുമെന്ന് മകന്റെ ഭാര്യയെ വിളിച്ച് ബാലസുബ്രഹ്മണ്യൻ പറഞ്ഞിരുന്നു. എന്നാൽ എത്ര വൈകിയിട്ടും അദ്ദേഹം മടങ്ങി വന്നില്ല. ഇതോടെ ബാലസുബ്രഹ്മണ്യനെ കാണാനില്ലെന്ന് കാണിച്ച് മകൻ പോലീസിൽ പരാതി നൽകി.
വയോധികന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ പിറ്റേന്നാണ് റോഡരികിൽ നിന്നും ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റിലും പ്ലാസ്റ്റിക് ബാഗിലും പൊതിഞ്ഞ നിലയിൽ ലഭിച്ച മൃതദേഹം ബാലസുബ്രഹ്മണ്യന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വീട്ടുജോലിക്കാരിയുടെ വസതിയിൽ വച്ചാണ് ബാലസുബ്രഹ്മണ്യൻ മരിച്ചതെന്ന് കണ്ടെത്തിയത്.
വയോധികൻ രഹസ്യമായാണ് തന്റെ വീട്ടിൽ വന്നിരുന്നത് എന്നുള്ളത് 35-കാരിയെ ഭയപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി ബാലസുബ്രഹ്മണ്യനുണ്ടായ ഹൃദയാഘാതം ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തെ വെളിപ്പെടുത്തുമെന്നും യുവതി ഭയന്നു. ഇക്കാര്യം പുറത്തായാൽ തന്റെ പേരിൽ കൊലക്കുറ്റം ചുമത്തുമോയെന്നും യുവതി പേടിച്ചിരുന്നു. ഇതോടെയാണ് സഹോദരന്റേയും ഭർത്താവിന്റെയും സഹായത്താൽ വയോധികന്റെ മൃതദേഹം മറവുചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പോലീസിൽ മൊഴി നൽകി.
ബാലസുബ്രഹ്മണ്യനും യുവതിയും ഏറെ നാളായി തുടരുന്ന അടുപ്പമായിരുന്നു. യുവതിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു മരിച്ച വയോധികൻ. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി സർജറി നടന്നത്. യുവതി പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ് പോലീസ്.
Comments