തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെ പോലീസ് പിൻവാങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ സ്‌കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബൽ ക്രൈം സെൽ കേസെടുത്തിട്ടില്ല. മറിച്ച് പരാതി ഒതുക്കി തീർക്കാന് രക്ഷിതാവിനേയും സ്‌കൂൾ അധികൃതരേയും നിർബന്ധിക്കുകയായിരുന്നു.
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടർന്നാണ് സ്‌കൂൾ അധികൃതർ തിരുവനന്തപുരം റൂറൽ സൈബൽ പോലീസിൽ പരാതി നൽകിയത്. സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിദ്യാർത്ഥിനിയുടെ അശ്ലീലദൃശ്യം ലഭിച്ചിരുന്നത്. സംഭവം പതിവായതോടെ വിദ്യാർത്ഥിനിയുടെ പിതാവ് സ്‌കൂൾ അധികൃതരോട് പരാതി പറഞ്ഞു. ഇതോടെ കഴിഞ്ഞ 16ന് സ്‌കൂൾ അധികൃതർ സൈബർ പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പരാതി നൽകി.
പരാതി നൽകിയ കാര്യം പുറത്തറിഞ്ഞതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് അശ്ലീലചിത്രം ലഭിച്ചു. സ്‌കൂൾ അധികൃതർ വീണ്ടും പരാതി നൽകി. രണ്ടാമത് ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് 21ാം തിയതി പ്രതിയെ കണ്ടെത്തി. സ്‌കൂളിലെ മുൻ വിദ്യാർത്ഥിയും നഗരത്തിലെ സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നതുമായ വിദ്യാർത്ഥിയാണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്.
കൊറോണ സമയത്ത് സ്‌കൂൾ അധികൃതർ ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ഇയാൾ വിദ്യാർത്ഥിനിയുടെ ചിത്രം സ്വന്തമാക്കിയത്. ഇത് ഉപയോഗിച്ച് അശ്ലീലചിത്രം ഉണ്ടാക്കുകയായിരുന്നു. പ്രതിയുടെ അച്ഛൻ പോലീസുകാരനാണെന്ന് അറിഞ്ഞതോടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. പ്രതിക്ക് പ്രായപൂർത്തി ആകാത്തതിനാൽ കേസ് എടുക്കേണ്ടതില്ലെന്നും, ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിവരം കൈമാറിയാൽ മതിയെന്നും സൈബർ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പ്രതിക്കെതിരെ കർശന നടപടി എടുക്കണമെന്ന നിലപാടിൽ സ്‌കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാക്കളും ഉറച്ചു നിൽക്കുകയായിരുന്നു.
Comments