ഇടുക്കി : മൂന്നാറിന് സമീപമുള്ള ആനസവാരി കേന്ദ്രത്തിൽ ആന പാപ്പാൻ കുത്തേറ്റ് മരിച്ചു.തൃശൂർ സ്വദേശി വിമലാണ് മരിച്ചത്.വിമലിനെ ആക്രമിച്ച ആനയുടെ രണ്ടാം പാപ്പാനും തൃശൂർ സ്വദേശിയുമായ മണികണ്ഠനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഒന്നാം പാപ്പാനായ വിമലിന്റെ കഴുത്തിൽ രണ്ടാം പാപ്പാൻ മണികണ്ഠൻ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.സംഭവം നടന്ന ഉടനെ വിമലിനെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന പാപ്പാൻ സ്ഥാനത്തെ ചൊല്ലി വിമലും മണികണ്ഠനും തമ്മിലുണ്ടായ വാക്ക് തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഒരു വർഷം മുമ്പായിരുന്നു വിമൽ പാപ്പാനായി ആനസവാരി കേന്ദ്രത്തിൽ എത്തിയത്. മൂന്ന് മാസം മുമ്പ് മണികണ്ഠനും എത്തി. രാവിലെ അക്രമം കണ്ട ദൃക്‌സാക്ഷിയേയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ ഉള്ളതായാണ് വിവരം.വിമലും ,മണികണ്ഠനും അവിവാഹിതരാണ്. കസ്റ്റഡിയിൽ എടുത്ത മണികണ്ഠൻ കുറ്റം സമ്മതിച്ചതായും തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments