പട്ന; അറ്റകുറ്റപ്പണിക്ക് എത്തിച്ച റെയിൽവേ ഡീസൽ എൻജിൻ പാർട്സുകളാക്കി കടത്തി കളളൻമാർ. ബിഹാറിലെ ബഗുസാരായ് ജില്ലയിലെ ഗർഹാര റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിനാണ് കളളൻമാർ പലപ്പോഴായി പാർട്സുകളാക്കി വിദഗ്ധമായി കടത്തിയത്. യാർഡിലേക്ക് തുരങ്കം നിർമിച്ച് അതിലൂടെ ചാക്കുകളിലാക്കി കടത്തുകയായിരുന്നു.
ബറൗണി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കാണാതെ പോയ എൻജിൻ ഭാഗങ്ങൾ കണ്്ടെത്താനായി ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആർപിഎഫ് മുസാഫർപൂർ ഇൻസ്പെക്ടർ പി.എസ് ദുബെ പറഞ്ഞു.
ഇവർ വെളിപ്പെടുത്തിയത് അനുസരിച്ച് മുസാഫർപൂരിലെ പ്രഭാത് നഗർ ഏരിയയിലുളള ആക്രി ഗോഡൗണിലും ആർപിഎഫ് പരിശോധന നടത്തി. എൻജിന്റെ ഭാഗങ്ങൾ നിറച്ച 13 ചാക്കുകൾ ഇവിടെ നിന്നും കണ്ടെടുത്തു. ഉയർന്ന നിലവാരത്തിലുളള ഇരുമ്പിൽ നിർമിച്ച ഭാഗങ്ങളാണ് കടത്തിയതെന്ന് ആർപിഎഫ് പറഞ്ഞു. തുരങ്കത്തിലൂടെ കടന്ന് യാർഡിലെത്തി ചാക്കിലായിരുന്നു ഭാഗങ്ങൾ പൊളിച്ച് പുറത്തുകൊണ്ടുപോയത്.
കടത്ത് നടത്തിയവർ ഇത്തരം സാധനങ്ങൾ മോഷ്ടിക്കുന്നതിൽ വൈദഗ്ധ്യം നേടിയവരാണെന്ന് ആർപിഎഫ് വ്യക്തമാക്കി. ഉരുക്കുപാലങ്ങൾ അഴിച്ച ശേഷം അതിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നും ആർപിഎഫ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Comments