ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമാകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 67 നിയമസഭാ സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെടും. ഗുജറാത്ത് തിരഞ്ഞെടുപ്പിലും സമാനമായ വിധിയായിരിക്കും എഎപിയെ കാത്തിരിക്കുന്നതെന്നും ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ജെ.പി.നദ്ദ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ലോകസഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ മത്സരിച്ച് അരവിന്ദ് കേജ്രിവാൾ പൊടി നക്കുകയായിരുന്നു. ഇതിനുശേഷം, യുപി, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി മത്സരിച്ചു. അവിടെയെല്ലാം കെട്ടിവെച്ച കാശ് അവരുടെ സ്ഥാനാർത്ഥികൾക്ക് നഷ്ടമായി. ഉത്തരാഖണ്ഡിൽ, ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാർട്ടിയുടെ ഹിമാചൽ പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനും ബിജെപിയിൽ ചേർന്നു. ഹിമാചലിലെ 67 നിയമസഭാ സീറ്റുകളിലും അവർ മത്സരിക്കുന്നു. ഈ സീറ്റുകളിലെല്ലാം അവർക്ക് കെട്ടിവെച്ച തുക നഷ്ടമാകുമെന്ന് എനിക്ക് രേഖാമൂലം എഴുതി നൽകാൻ കഴിയും’.
‘കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനുകൾ നടത്തിയ 10 പ്രവൃത്തികൾ പറയാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നെ വെല്ലുവിളിച്ചു. ഡൽഹിയിലെ കേജ്രിവാൾ സർക്കാർ ചെയ്ത രണ്ട് കാര്യങ്ങളെക്കുറിച്ച് പോലും പറയാൻ കഴിയാത്തവരാണ് ബിജെപിയെ വെല്ലുവിളിക്കുന്നത്. ഡൽഹിയിൽ കഴിഞ്ഞ 15 വർഷമായി എംസിഡിയുടെ ചുമതല ബിജെപിക്കാണ്. എംസിഡിയിൽ താത്ക്കാലിക ജീവനക്കാരെ നിയോഗിച്ചു, 17 മൾട്ടി ലെവൽ പാർക്കിംഗുകൾ സ്ഥാപിച്ചു, എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചു, 907 സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചു, ലജ്പത് നഗറിലടക്കം 52 പുതിയ സ്കൂളുകൾ തുറന്നു, ആശുപത്രികളിൽ പുതിയ കിടക്കകൾ, ഇന്‍-സിറ്റു ചേരി പുനരധിവാസ പദ്ധതിക്ക് കീഴില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് 3024 പുതിയ ഫ്ലാറ്റുകള്‍ എന്നിങ്ങനെ നീളുന്നു ഡൽഹിയിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ’ എന്നും ജെ.പി.നദ്ദ പറഞ്ഞു.
Comments