റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലും നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ ഇരു നേതാക്കളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്ത പുടിന്റെ കൈകളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ പോയത്. പുടിന്റെ കൈകൾ പർപ്പിൾ നിറമാകുന്നതായി ചിത്രങ്ങളിലും വീഡിയോയിലും കാണാം. പുടിന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയിരിക്കുന്നത്.
ചർച്ചയ്ക്കിടെയാണ് പുടിന്റെ കൈകളിൽ നിറവ്യത്യാസം ഉണ്ടാകുന്നത്. ഇതോടെ കസേരയുടെ കൈകളിൽ പുടിൻ മുറുകെ പിടിക്കുന്നുണ്ടായിരുന്നെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസാരിച്ചിരിക്കുമ്പോൾ തന്നെ പുടിൻ അസ്വസ്ഥനായെന്നും, കാലുകൾ നിർത്താതെ അനക്കിക്കൊണ്ടിരുന്നെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കൈകളിൽ നിറയെ അടയാളങ്ങളുള്ള പുടിന്റെ ചിത്രം ഈ ആദ്യം പുറത്ത് വന്നിരുന്നു. ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ സാധിക്കാതെ വരുമ്പോൾ കൈകളിൽ കുത്തുന്നതിന്റെ പാടാണ് അത്തരത്തിൽ ദൃശ്യമാകുന്നതെന്നായിരുന്നു വിരമിച്ച ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും ഹൗസ് ഓഫ് ലോർഡ്സ് അംഗവുമായ റിച്ചാർഡ് ഡാനട്ട് സ്കൈ പറഞ്ഞത്. പുടിന് അർബുദമാണെന്ന തരത്തിലും ഏതാനും മാസങ്ങൾക്ക് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു.
Comments