പാലക്കാട്: മേഴത്തൂരിൽ ദിവ്യാംഗന് അയൽവാസിയുടെ മർദ്ദനം. സൈക്കിൾ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14കാരനെ അയൽവാസിയായ അലി മർദ്ദിച്ചത്. സംഭവത്തിൽ അലിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു കുട്ടി. ഇതിനിടെ സൈക്കിളിന് പുറകിലായി മറ്റൊരു വാഹനം അമിത വേഗതയിൽ പാഞ്ഞടുത്തു. ഇത് കണ്ട് ഭയന്ന കുട്ടി സൈക്കിൾ വേഗത്തിൽ ചവിട്ടുകയായിരുന്നു. ഇതിനിടെയാണ് എതിരെ വന്ന സൈക്കിൾ അലിയുടെ ദേഹത്ത് ഇടിച്ചത്.
തുടർന്ന് നിലത്ത് വീണ അലി എഴുന്നേറ്റ് കുട്ടിയുടെ തലയ്ക്കും ചെവിയിലും അടിയ്ക്കുകയായിരുന്നു. സുഖമില്ലെന്നും, അടിക്കരുതെന്നും കുട്ടി അലിയോട് പറഞ്ഞിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ മർദ്ദനം തുടരുകയായിരുന്നു. തുടർന്ന് ആളുകൾ കൂടാൻ തുടങ്ങിയതോടെ കുട്ടി വേഗം വീട്ടിലേക്ക് മടങ്ങി.
എന്നാൽ വീട്ടിൽ എത്തിയ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. ബോധം തിരികെ വന്നപ്പോൾ കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിനിടെ നിർത്താതെ ഛർദ്ദിക്കാൻ ആരംഭിച്ചതോടെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒൻപത് വർഷം മുൻപ് കുട്ടിയുടെ തലയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ശ്രദ്ധയോടെയാണ് കുട്ടി കഴിയുന്നത്. ഇക്കാര്യം അലിയ്ക്കും അറിയാം. മനപ്പൂർവ്വം കുട്ടിയെ അലി മർദ്ദിച്ചതാണെന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. പരാതിയിൽ തൃത്താല പോലീസ് ആണ് അലിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Comments