ന്യൂഡൽഹി : ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഇന്ത്യൻ നഴ്സ് രാജ്വീന്ദർ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതി. യുവതിയുടെ വളർത്തുനായ തന്നെ നോക്കി കുരച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
2018 ഒക്ടോബറിലാണ് ക്വീൻസ് ലാൻഡിന് സമീപത്തെ വാങ്കെറ്റി ബീച്ചിൽ വച്ചാണ് വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്ലി (24) എന്ന യുവതിയ ഇയാൾ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഓസ്ട്രേലിയൻ സർക്കാർ 5.23 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്.
കൊല നടന്ന ദിവസം രാജ്വീന്ദർ സിംഗ് ഭാര്യയുമായി വഴക്കിട്ട ശേഷം ബീച്ചിലേക്ക് പോകുകയായിരുന്നു. കൈയ്യിൽ പഴങ്ങളും കത്തിയും ഇയാൾ കരുതിയിരുന്നു. ഇതിനിടെയാണ് ടോയ തന്റെ വളർത്തുനായയുമായി അതുവഴി വന്നത്. ഇയാളെ കണ്ടതോടെ യുവതിയുടെ നായ കുരയ്ക്കാൻ തുടങ്ങി. തുടർന്ന് ഇരുവരും വഴക്കിടുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മണലിൽ കുഴിച്ചിട്ട് ഇയാൾ മുങ്ങി. പോകുന്നതിന് മുൻപ് നായയെ മരത്തിൽ കെട്ടിയിടുകയും ചെയ്തു. സംഭവം പുറത്തറിയുന്നതിന് മുൻപ് ഇയാൾ നാട് വിട്ടിരുന്നു.
രാജ്വീന്ദറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്ട്രേലിയൻ അന്വേഷണ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
Comments