കണ്ണൂർ : തലശ്ശേരിയിലെ ഇരട്ട കൊലപാതകം ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടർന്നെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിലെ പ്രതി ജാക്സ്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന സംശയത്തിൽ പോലീസ് പരിശോധിച്ചിരുന്നു. ഇതു മരിച്ച ഷമീറിന്റെ മകൻ ഷബീൽ ഒറ്റിയതാണെന്നു പ്രതികൾ സംശയിച്ചു. സംശയം കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഷബീലിനെ പ്രതികൾ മർദ്ദനത്തിന് ഇരയാക്കിയിരുന്നു. പിന്നാലെ ഷബീൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സംഭവ ദിവസം വൈകിട്ടോടെ ആശുപത്രിയിലെത്തിയ പ്രതികൾ ഒത്ത് തീർപ്പ് ചർച്ചക്കെന്നോണം മരിച്ച ഖാലിദിനെയും ഷമീറിനെയും വിളിച്ചിറക്കി. പിന്നാലെ കുത്തി വീഴ്‌ത്തുകയുമായിരുന്നു എന്നാണ് റിമാർഡ് റിപ്പോർട്ടിലുള്ളത്.
കൊലപാതകത്തിന് പിന്നിൽ മറ്റ് കാര്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ 7 പ്രതികളേയും റിമാൻഡ് ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം ഒരുക്കിയവരുമാണ് പിടിയിലായിട്ടുള്ളത്.
Comments