ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ വധിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം നാലായി. ശനിയാഴ്ച രാവിലെ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്.
മിർതൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോംപ്റ വനമേഖലയ്ക്കുള്ളിൽ 30-40 കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
സിആർപിഎഫ്, ഡിആർജി, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയ സുരക്ഷാസേനകൾ ചേർന്നായിരുന്നു ഭീകരരെ നേരിട്ടത്. രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ആദ്യം മൂന്ന് ഭീകരരുടെ മൃതശരീരങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. പിന്നീട് നടത്തിയ തിരച്ചിലിന് ഒടുവിലാണ് നാലാമത്തെ ഭീകരന്റെ മൃതശരീരം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തിരിച്ചിലിനിടെ ഭീകരർ കൈവശം വെച്ചിരുന്ന വൻ തോതിലുള്ള ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments