ന്യൂഡൽഹി: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബി എസ് എഫ്. പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു സംഭവം.
പട്രോളിംഗിനിടെ അസ്വാഭാവിക ശബ്ദം കേട്ട ദിശയിലേക്ക് ബി എസ് എഫ് നിരീക്ഷണം ശക്തമാക്കി. തുടർന്നാണ് ഡ്രോൺ ശ്രദ്ധയിൽ പെട്ടത്. ഇത് ഉടൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം സൈനികർ പരിസരങ്ങളിൽ നിരീക്ഷണം നടത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വെടിവെച്ച് വീഴ്ത്തിയത് പാക് ഡ്രോണാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയിൽ പറന്ന ഒരു ഡ്രോൺ ജമ്മു കശ്മീരിൽ പോലീസ് പിടിച്ചെടുക്കുകയും ഉടമയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നവംബർ 17ന് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നാണ് ഡ്രോൺ പിടികൂടിയത്. സയീദ് അൽഫാർ ദനിയാൽ എന്നയാളുടെ ഉടമസ്ഥതിയിലുള്ളതായിരുന്നു ഡ്രോൺ. മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
Comments