തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയിൽ ജീവനക്കാർ നടത്തുന്ന സമരത്തെക്കുറിച്ച് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒന്നര മാസത്തിലേറെയായി നടക്കുന്ന സമരം അവസാനിപ്പിക്കാൻ സർക്കാരോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് ചാൻസലർ കൂടിയായ ഗവർണറുടെ നടപടി.സർവകലാശാല വൈസ് ചാൻസലർ ചുമതല വഹിക്കുന്ന അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയിയോടാണ് ഗവർണർ റിപ്പോർട്ട് തേടിയത്. സമരം ചെയ്യുന്നവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 48 ദിവസമായി നടക്കുന്ന സമരത്തിൽ സിപിഎം, സിപിഐ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരും പ്രധാനഘടകമാണ്. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിവി സെന്നിയെ മുൻ വൈസ് ചാൻസലർ തരം താഴ്ത്തിയതാണ് സമരത്തിലെത്തിച്ചത്. സിപിഐയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വജനപക്ഷപാത നിയമനങ്ങൾക്കും ഇൻചാർജ് ഭരണത്തിനുമെതിരെ പ്രതികരിച്ചതിന്റെ വൈരാഗ്യത്തിലാണ് തരംതാഴ്ത്തലെന്നാണ് ആരോപണം.
സിപിഐ മന്ത്രി കെ രാജൻ സർവകലാശാല ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിലെ എംഎൽഎയാണ്. അദ്ദേഹത്തിന്റെ പിന്തുണയോടെ സർവകലാശാലയിലെ സിപിഎം സംഘടനകളെ തകർക്കുന്നതിനും സിപിഐ സംഘടനകൾ വളർത്തുന്നതിനും ശ്രമം നടക്കുന്നതായും സമരക്കാർ ആരോപിക്കുന്നുണ്ട്.
Comments