തിരുവനന്തപുരം: എറണാകുളത്ത് കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പാറശ്ശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ. മനോജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ 21 നായിരുന്നു ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം ഉണ്ടായത്. 18 ന് തന്നെ ബസിന്റെ ചക്രത്തിൽ നിന്നും ശബ്ദം വരുന്നതായി ഡ്രൈവർ ഡിപ്പോയിൽ വിവരം നൽകിയിരുന്നു. എന്നാൽ ഇത് പരിഹരിക്കുന്നതിൽ പാറശ്ശാലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെക്കാനിക്കുമാർ വീഴ്ച വരുത്തി. ഇതേ തുടർന്നാണ് നിധിൻ, ഗോപീ കൃഷ്ണൻ എന്നിവരെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ഒരു മാസമായി പാറശ്ശാല ഡിപ്പോയിൽ നിന്നുള്ള ഒരു ബസുകളും ശിവൻകുട്ടി സൂപ്പർവൈസ് ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് ശിവൻകുട്ടിയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിനിടെ ആലപ്പുഴ കരുവാറ്റയിൽവെച്ച് ബസ് തകരാറിലായിരുന്നു. അപ്പോൾ ആർ മനോജ് ശരിയായ പരിശോധന നടത്തിയിരുന്നില്ല. ഇതേ തുടർന്നാണ് മനോജിനെതിരെ നടപടിയെടുത്തത്.
കൊച്ചി- ചിറ്റൂർ റോഡിലായിരുന്നു ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചത്. ഈ ടയർ സമീപത്തുകൂടി സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. സംഭവ സമയം 20 ഓളം യാത്രികരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആ സമയം റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ടയർ ഇടിച്ചതിനെ തുടർന്ന് കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
Comments