ഇസ്ലാമാബാദ്; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഇമ്രാൻ ഖാൻ. പ്രവിശ്യാ അസംബ്ലികളിലെ പാർട്ടി പ്രതിനിധികളെ പിൻവലിക്കാൻ ആലോചിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. അഴിമതി നിറഞ്ഞ നിലവിലെ രാഷ്ട്രീയ സംവിധാനവുമായുളള ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്ന് ഇമ്രാൻ വിശദീകരിച്ചു.
പഞ്ചാബിലെയും ഖൈബർ പഖ്ത്വൂങ്ക്വയിലെയും പ്രവിശ്യാ അസംബ്ലി മുഖ്യമന്ത്രിമാരുമായി ആലോചിച്ചും പിടിഐയുടെ പാർലമെന്ററി പാർട്ടി മീറ്റിംഗിനും ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ലോംഗ് മാർച്ചുമായി തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പ്രവേശിക്കാനും പ്രതിഷേധ സമരം നടത്താനുമുളള തീരുമാനവും ഇമ്രാൻ ഉപേക്ഷിച്ചു.
വസീറാബാദിൽ വെച്ച് ഇമ്രാൻ നയിച്ച ലോംഗ് മാർച്ചിനിടെ നവംബർ മൂന്നിന് അദ്ദേഹത്തിന് വെടിയേറ്റിരുന്നു. ഇതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയപ്പോഴാണ് പുതിയ നീക്കങ്ങൾ മുൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. റാവൽപിണ്ടിയിലായിരുന്നു ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫ് പരിപാടി സംഘടിപ്പിച്ചത്.
ലാഹോറിൽ നിന്ന് ഒക്ടോബർ 28 നായിരുന്നു ഷെഹ്ബാസ് സർക്കാരിനെതിരെ ഇമ്രാൻ ലോംഗ് മാർച്ചിന് തുടക്കമിട്ടത്. പ്രതിഷേധം വിജയിച്ചതോടെ ഇസ്ലാമാബാദിലേക്ക് പോകുമെന്നും ധർണയിരിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ നശിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇമ്രാൻ ഇസ്ലാമാബാദിലേക്ക് പോകില്ലയെന്ന് പറഞ്ഞത്.
തന്നെ കൊലപ്പെടുത്താനെത്തിയ സംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഒരാൾ തനിക്കെതിരെ നിറയൊഴിച്ചു. മറ്റൊരാൾ താൻ സഞ്ചരിച്ച കാരവാന് മുൻപിലേക്കും. മൂന്നാമത്തെ ഷൂട്ടറുടെ വെടിയേറ്റാണ് സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പ്രതിപക്ഷം ഒത്തൊരുമിച്ച് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് മാസങ്ങൾക്ക് മുൻപ് ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായത്. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും ഇമ്രാന്റെ ഭരണവീഴ്ചകളും ഉയർത്തിക്കാട്ടി വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനൊടുവിലായിരുന്നു പ്രതിപക്ഷ നീക്കം.
Comments