വയനാട് : ഏറെ നാളായി പോലീസിനെ വട്ടംകറക്കിയ ബൈക്ക് മോഷ്ടാവ് പിടിയിൽ. ബൈക്ക് മോഷ്ടിച്ച് ആക്രിയാക്കി വിറ്റ ബത്തേരി കട്ടയാട് റൊട്ടിക്കടയിൽ എം ഷഫീഖ് (27) ആണ് പോലീസ് പിടിയിലായത്. പനമരം, ബത്തേരി സ്റ്റേഷനുകൾക്ക് കീഴിലായി ഇയാൾ നിരവധി ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്. ഒരു തെളിവ് പോലും അവശേഷിപ്പിക്കതെയായിരുന്നു പ്രതിയുടെ മോഷണം.
സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകളാണ് ഇയാൾ മോഷ്ടിക്കുക. അതുകൊണ്ട് തന്നെ പോലീസിന് സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ ലഭിക്കാറില്ല. പക്ഷേ സ്വന്തം ഹെൽമെറ്റ് തന്നെ ഇയാൾക്ക് പണികൊടുത്തു.
കടകളിലെയും കവലകളിലെയും ക്യാമറകൾ കേന്ദ്രീകരച്ച് പോലീസ് അന്വേഷണം നടത്തിയതോടെയാണ് എല്ലായിടത്തും ഒരേ നിറത്തിലുള്ള ഹെൽമെറ്റ് വച്ചയാളെ ശ്രദ്ധയിപ്പെട്ടത്. കറുപ്പും മഞ്ഞയും നിറത്തിൽ പ്രത്യേക ഡിസൈനിലുള്ള ഹെൽമെറ്റായിരുന്നു ഇത്. ഇതോടെ മോഷ്ടാവ് ഒരാളാണെന്ന് പോലീസിന് വ്യക്തമായി.
ഹെൽമെറ്റിന്റെ ഉടമയെ മനസിലാക്കിയ പോലീസ് ഒരാഴ്ചയോളം ഇയാളെ നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ പുറകുവശത്തെ ഷെഡ്ഡിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളുടെ ഭാഗങ്ങൾ കണ്ടെടുത്തു.
നേരത്തെ ആക്രിക്കടയിലാണ് ഷഫീഖ് ജോലി ചെയ്തിരുന്നത്. ബൈക്കുകൾ പാർട്സ് ആക്കുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ.
Comments