ഗാന്ധിനഗർ : കോൺഗ്രസ് അധികാരത്തിൽ ഇരിക്കവേ തീവ്രവാദികളെ സംരക്ഷിക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖേഡയിൽ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനാണ് ഗുജറാത്തിലെ ജനങ്ങൾ ആഗ്രഹിച്ചത്. ബിജെപി സർക്കാർ അതിന് പിന്തുണ നൽകി. ഭീകരരുടെ സ്ലീപ്പർ സെല്ലുകൾക്കെതിരെ നടപടി എടുക്കാൻ സർക്കാർ ശ്രമിച്ചു. ഭീകരർക്കെതിരെ തങ്ങൾ നടപടി എടുത്തു. എന്നാൽ തീവ്രവാദികളെ മോചിപ്പിക്കാൻ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ കോൺഗ്രസ് ശ്രമിച്ചത് ജനങ്ങൾ മറക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തീവ്രവാദികളെ ലക്ഷ്യം വയ്‌ക്കാൻ പറഞ്ഞപ്പോൾ കോൺഗ്രസ് ലക്ഷ്യം വച്ചത് മോദിയെയാണ്. ഇതോടെ ഭീകരർക്ക് ഭയമില്ലാതെയായി. വലിയ നഗരങ്ങളിൽ ഭീകരവാദം ഉയർന്നു വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ ഡൽഹിയിലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം ഒരു കോൺഗ്രസ് നേതാവ് തീവ്രവാദികൾക്ക് വേണ്ടി കരഞ്ഞത് നാം ഓർക്കണം എന്നും ആവശ്യപ്പെട്ടു.
കോൺഗ്രസിന് പുറമെ അധികാരത്തിൽ വരാൻ രാഷ്‌ട്രീയത്തിന്റെ പ്രീണന നയങ്ങൾ സ്വീകരിക്കുന്ന നിരവധി പാർട്ടികൾ രാജ്യത്തുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചു. ഇപ്പോൾ നമ്മുടെ അതിർത്തികൾ ആക്രമിക്കാൻ ഭീകരർ ഭയപ്പെടുന്നു. എന്നാൽ ഭീകരവാദം അവസാനിച്ചിട്ടില്ല. കോൺഗ്രസിന്റെ രാഷ്‌ട്രീയ നിലപാടുകളും മാറിയിട്ടില്ല. കോൺഗ്രസിൽ നിന്നും സമാനമായ മറ്റു പാർട്ടികളിൽ നിന്നും ഗുജറാത്തിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments