തിരുവനന്തപുരം: ശശി തരൂരുമായി തനിക്ക് ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണ് ഉള്ളതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
തരൂരിന്റെ അറിവിനോട് തനിക്ക് അസൂയ ഉണ്ടെന്നും തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരുമായി തനിക്ക് പ്രശ്നങ്ങൾ ഇല്ല. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോൾ തന്നെ ശശി തരൂരിനെ അഭിവാദ്യം ചെയ്തതാണ്. താനും തരൂരും പലവട്ടം പലയിടത്തും സംസാരിക്കുകയും ചെയ്തിരുന്നു. ക്യാമറക്ക് വേണ്ടി ‘തരൂർ ജി’ എന്ന് വിളിച്ച് അഭിവാദ്യം ചെയ്യാനാകില്ല. തരൂരിനോട് ഇഷ്ടവും ബഹുമാനവുമുണ്ട്. തരൂരിന്റെ കഴിവിൽ അസൂയയുണ്ട്. എല്ലാ കഥകളിലും ഒരുവില്ലൻ വേണം. ഇപ്പോൾ വരുന്ന കഥയിൽ താൻ വില്ലനായെന്ന് മാത്രം. വിവാദങ്ങളിൽ തന്നെ വില്ലനാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിലും യുവനേതാക്കൾക്കിടയിലും ശശിതരൂരിന് സ്വീകാര്യത വർദ്ധിക്കുകയും നേതാക്കൾ അത് തുറന്ന് പറയുകയും ചെയ്യുന്നതിനിടയിലാണ് സതീശൻ വിവാദങ്ങൾ തണുപ്പിക്കാൻ പ്രതികരണവുമായി രംഗത്തെത്തിയത്.
Comments